കോട്ടയം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. അക്കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും കുര്യൻ പറഞ്ഞു.
തിരുവല്ലയിലെ യു.ഡി.എഫ് കൺവെൻഷനിൽ രമേശ് ചെന്നിത്തല വേദിയിലിരിക്കെയാണ് കുര്യന്റെ പ്രസ്താവന. ഈ സമയം വേദിയിലുണ്ടായിരുന്ന മറ്റു നേതാക്കളെല്ലാം കുര്യന്‍റെ പ്രസ്താവന കേട്ട് ചിരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത്. മെയ് ഒമ്പതിന് യു.ഡി.എഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നുമാണ് അദ്ദേഹം പറഞ്ഞത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈകമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞിരുന്നത്.
‘എന്തായാലും മെയ് ഒമ്പതിന് നമ്മൾ ജയിക്കും. നമ്മൾ ജയിച്ചാൽ മുഖ്യമന്ത്രി ഇവിടെ ഇരിക്കുന്ന രമേശ് ആയിരിക്കും. ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ല. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്’ -പി.ജെ. കുര്യൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ലെന്നും കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ല. ഒരു നേതാവിനെ ഇയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടം. എ.ഐ.സി.സിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.