കണ്ണൂർ: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിനെതിരെ സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇന്ധന വില വര്‍ധനവിനെതിരെ യു.ഡി.എഫ് നടത്തുന്ന കുടുംബ സത്യാഗ്രഹത്തിലാണ് സുധാകരൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ആഞ്ഞടിച്ചത്.
രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറക്കാത്ത മോദി സർക്കാർ നടപടി പ്രതിഷേധാര്‍ഹമാണ്. പെട്രോളിയം കമ്പനികളെ കയറൂരിവിടുന്ന സമീപനമാണിത്. ഇതിന് പുറമേയാണ് പാചകവാതകത്തിന്റെ വിലവര്‍ധന. ജനങ്ങൾ ലോക്ഡൗൺ ദുരിതത്തിൽ കഴിയുമ്പോൾ ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സര്‍ക്കാരുകള്‍ നികുതി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
നികുതി കുറയ്ക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും. ഇന്നത്തെ കുടുംബസത്യഗ്രഹം ഒരു സൂചന സമരം മാത്രമാണ് -സുധാകരന്‍ കൂട്ടിച്ചേർത്തു.
സംസ്ഥാനമാകെ യു.ഡി.എഫ് പ്രവര്‍ത്തകരും നേതാക്കളും ഇന്ധന വില വര്‍ധനവിനെതിരെ വീടുകള്‍ക്ക് മുന്നില്‍ കുടുംബ സത്യഗ്രഹം നടത്തി. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സത്യാഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.