കൊച്ചി \ തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ പി.എസ്. സരിത്തിനെ കൊച്ചിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രാവിലെ മുതൽ വൈകീട്ടുവരെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ലോക്ഡൗൺ കാലത്തുൾെപ്പടെ നേരത്തേയും സമാനരീതിയിൽ സ്വർണക്കടത്ത് നടന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിന് കീഴിെല കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ ഓപറേഷൻസ് മാനേജറുമായ സ്വപ്ന സുരേഷാണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകയെന്ന് സരിത്ത് ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇദ്ദേഹത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്വർണം പിടികൂടിയതിനുപിന്നാലെ ഒളിവിൽപോയ സ്വപ്നക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സംഭവം പുറത്തായതിനെ തുടർന്ന് സ്വപ്ന സുരേഷിനെ െഎ.ടി വകുപ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇവർ ഭരണത്തിലെ ഉന്നതർക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രീയ, ഉദ്യോഗസ്ഥതല ബന്ധങ്ങൾ സ്വപ്ന സ്വർണക്കടത്തിന് ഉപയോഗിച്ചതായാണ് ഉദ്യോഗസ്ഥർ കരുതുന്നത്. യു.എ.ഇയിലെ ചില മലയാളികൾ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. ഇവരെ പിടികൂടി നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
മുമ്പ് എത്ര തവണ സ്വർണം കടത്തി, മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തും. പത്തോളം തവണ കടത്തിയതായാണ് സരിത്തിൽനിന്ന് ലഭിച്ച സൂചന. ഓരോ കടത്തിനും ലക്ഷങ്ങൾ ലഭിെച്ചന്നാണ് സരിത്തിെൻറ വെളിപ്പെടുത്തൽ. സ്വപ്ന സുരേഷിനെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഡിപ്ലോമാറ്റിക് ബാഗേജ് മുഖേന സ്വർണക്കടത്ത് ഉന്നത സഹായമില്ലാതെ സാധ്യമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. നേരേത്ത കോൺസുലേറ്റ് ഉദ്യോഗസ്ഥരായിരുന്ന സരിത്തിനെയും സ്വപ്ന സുരേഷിനെയും ചില പ്രശ്നങ്ങളുടെ പേരിൽ പുറത്താക്കുകയായിരുന്നു.
കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സമയത്തും സ്വർണം കടത്തിയതായാണ് സൂചന. ഇവിടെ നിന്നു പുറത്തായ ശേഷമാണ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ നിയമനം ലഭിച്ചത്. പഴയ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് സരിത്ത് വിമാനത്താവളത്തിൽ തട്ടിപ്പ് നടത്തിയത്. ഇതിന് കോൺസുലേറ്റ് ജീവനക്കാരുടെ സഹായമുണ്ടെന്നും വിവരമുണ്ട്. പിടികൂടിയ സ്വർണം തെളിവെടുപ്പിെൻറ ഭാഗമായി കൊച്ചി കസ്റ്റംസ് (പ്രിവൻറിവ്) കമീഷണറുടെ ഓഫിസിലെത്തിച്ചശേഷം ലോക്കറിലേക്ക് മാറ്റി. ജൂൺ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.