ഫോർട്ട്കൊച്ചി: യാത്രക്കാരിൽ രണ്ടുപേർക്ക് കോവിഡ് സ്വീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ച ഫോർട്ട്കൊച്ചി -വൈപ്പിൻ റോ റോ സർവിസ് ചൊവ്വാഴ്ച പുനരാരംഭിക്കും. നിരീക്ഷണത്തിലിരുന്ന രോഗി മൂന്ന് ദിവസങ്ങളിലായി റോ റോയിൽ യാത്ര ചെയ്തതിനെ തുടർന്ന് ആ ദിവസങ്ങളിൽ ഉണ്ടായിരുന്ന ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശിച്ചതിനെ തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ സർവിസ് താൽക്കാലികമായി നിർത്തിയത്. ആകെ 39 ജീവനക്കാരാണ് റോറോയിലുള്ളത്. ഇതിൽ പകുതിയിലേറെ പേർ നിരീക്ഷണത്തിൽ പോകേണ്ടി വന്നു.
രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ ഒരു റോ റോ വെസലാണ് സർവിസ് നടത്തുക. പുതിയ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. രാവിലെ 6.40ന് വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലെത്തുന്ന വെസലും ജെട്ടിയും അണുമുക്തമാക്കും. തുടർന്നായിരിക്കും സർവിസ് പുനരാരംഭിക്കുക. ലോക്ഡൗണിന് ശേഷം റോ റോ സർവിസ് ആരംഭിച്ചപ്പോൾ തന്നെ സാമൂഹിക അകലം പാലിക്കാതെയാണ് യാത്രയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്ത് കൂടുതൽ സുരക്ഷ നടപടികൾ ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
സർവിസ് നിർത്തിയതോടെ ഇരുകരകളിലേക്കും യാത്ര ചെയ്യേണ്ടവർ നഗരം ചുറ്റിയാണ് പോയിരുന്നത്. ഇത് സമയ നഷ്ടത്തിന് പുറമേ സാമ്പത്തിക നഷ്ടത്തിനുമിടയാക്കി. ബോട്ട് സർവിസും ആരംഭിച്ചാൽ മാത്രമേ സമൂഹഅകലം പാലിച്ചുള്ള യാത്ര നടപ്പാകൂവെന്നാണ് യാത്രക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.