തിരുവനന്തപുരം: മാനദണ്ഡങ്ങളിൽ ഇളവ് നൽകേണ്ടെന്ന് തീരുമാനിച്ച് മണിക്കൂറുകൾക്കം കെ.പി.സി.സി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം ഹൈകമാൻഡിന് കൈമാറി. ബുധനാഴ്ച രാവിലെയാണ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പട്ടിക ഫാക്സ് അയച്ചത്. ഹൈകമാൻഡ് ഉടൻ പ്രഖ്യാപനം നടത്തും.
വൈസ് പ്രസിഡൻറുമാരുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തി. ജനറൽ സെക്രട്ടറിമാരുടെ എണ്ണത്തിലും നേരിയ വർധന വരുത്തിയെന്നാണ് സൂചന. അതിനനുസൃതമായി എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം കുറച്ചു. ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾപ്പെടെ മൊത്തം അംഗങ്ങളുടെ എണ്ണം 51ൽ നിലനിർത്തി. പാർട്ടിയുമായി ഇടഞ്ഞുനിന്ന പാലക്കാട്ടെ എ.വി. ഗോപിനാഥും അച്ചടക്കനടപടിക്ക് വിധേയനായ കെ. ശിവദാസൻ നായരും ഉൾപ്പെടെ പട്ടികയിലുണ്ട്. ദീപ്തി മേരി വർഗീസ്, രമണി പി. നായർ, ഫാത്തിമ റോഷ്ന, വി.പി. സജീന്ദ്രൻ, കെ. മോഹൻകുമാർ, ആര്യാടൻ ഷൗക്കത്ത്, മുത്തലിബ്, ജോസി സെബാസ്റ്റ്യൻ, ടി.യു. രാധാകൃഷ്ണൻ, വി.ടി. ബലറാം, അഡ്വ. അശോകൻ തുടങ്ങിയവരും ഇടംപടിച്ചതായി അറിയുന്നു.
ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ച പത്മജ വേണുഗോപാലിനെ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡൻറുമാരെ നിർവാഹകസമിതി പ്രത്യേക ക്ഷണിതാക്കളാക്കും. ഗ്രൂപ്പുകളുടെയും മുൻനിര നേതാക്കളുടെയും താൽപര്യംകൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. യുവനിരയിലെ 30 പേരെ പിന്നീട് കെ.പി.സി.സി സെക്രട്ടറിമാരാക്കും. അവർ നിർവാഹകസമിതിയിൽ ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.