പൊള്ളലേറ്റ ധനകാര്യ സ്ഥാപന ഉടമ മരിച്ചു; പ്രതിയെ തിരിച്ചറിഞ്ഞു

ഇൗങ്ങാപ്പുഴ (കോഴിക്കോട്): പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് തീവെച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പൊയിലിലെ മലബാർ ഫിനാൻസ് ഉടമ കുപ്പായക്കോട് ഒളവകുന്നേൽ സജി കുരുവിളയാണ് (53) ശനിയാഴ്ച പുലർച്ച മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കൈതപ്പൊയിലിൽ പ്ലംബിങ് ജോലി ചെയ്തുവന്ന ആലപ്പുഴ വള്ളിക്കുന്ന് കടുവിനാൽ ‘സുമേഷ് ഭവനി’ൽ സുരേഷ് കുമാറാണ് (40) പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 
 

പ്രതി സുരേഷ് കുമാർ (സജി കുരുവിള പകർത്തിയ വിഡിയോയിൽനിന്ന്)
 


വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് കൈതപ്പൊയിൽ ബസ്സ്റ്റോപ്പിന് മുൻവശത്തെ ഇരുനിലക്കെട്ടിടത്തിെൻറ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കയറി പ്രതി സജിയെ ആക്രമിച്ചത്. കാബിനിൽ ഇരുന്ന സജിയുടെ ദേഹത്ത് മുളകുപൊടി വിതറിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ശരീരത്തിൽ തീപടർന്ന സജി താഴേക്ക് ചാടിയപ്പോൾ റോഡിലെ മഴവെള്ളത്തിൽ വീണു. നാട്ടുകാർ ഓടിക്കൂടി തീയണച്ച് ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. അതിഗുരുതരാവസ്ഥയിലായിരുന്ന സജിയിൽനിന്ന് കുന്ദമംഗലം മജിസ്‌ട്രേറ്റ് വെള്ളിയാഴ്ച മരണമൊഴി എടുത്തിരുന്നു. 

ഭാര്യ: മിനിമോൾ കുരുവിള. ഏകമകൻ ഗിഫ്റ്റ്സൺ. പിതാവ്: പരേതനായ തോമസ്. മാതാവ്: ഏലിയാമ്മ. സഹോദരങ്ങൾ: ചെറിയാൻ, വർക്കി, ജോസഫ് മാത്യു, ചാക്കോ, മേരി, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുപ്പായക്കോട് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

 

തെളിവായി സജി പകർത്തിയ വിഡിയോ
പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് മരിച്ച കൈതപ്പൊയിലിലെ മലബാർ ഫിനാൻസ് ഉടമ കുപ്പായക്കോട് ഒളവകുന്നേൽ സജി കുരുവിള സംഭവത്തിെൻറ തലേന്ന് പകർത്തിയ വിഡിയോയാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്. തെൻറ സ്ഥാപനത്തിലെത്തിയ പ്രതിയോട് പണയ ഉരുപ്പടിക്ക് ഒന്നരലക്ഷം രൂപയേ നൽകാനാവൂവെന്ന് സജി പറഞ്ഞപ്പോൾ രണ്ടുലക്ഷം വേണമെന്ന് ഇയാൾ കർശനമായി ആവശ്യപ്പെട്ടു. ഒടുവിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ ഇടപാട് നടത്താൻ സജി നിർദേശിച്ചതിനെ തുടർന്ന് നീരസത്തോടെയാണ് ഇയാൾ മടങ്ങിയത്. 

യുവാവിെൻറ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് സജി ഇരുവരും തമ്മിലെ സംഭാഷണം വിഡിയോയിൽ പകർത്തിയത്. ഇത് സഹോദരിക്ക് അയച്ചിരുന്നു. ചുവന്ന മഴക്കോട്ട് ധരിച്ച യുവാവ് സജിയുമായി സംസാരിക്കുന്ന വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്. സജിയുടെ മൊഴിയിലും ചുവന്ന മഴക്കോട്ട് ധരിച്ച യുവാവാണ് ആക്രമിച്ചതെന്ന് പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

2017 ഒക്ടോബറിലാണ് ഇയാൾ ഭാര്യയും മകനുമൊത്ത് ഇവിടെ താമസമാക്കിയത്. രണ്ടുമാസം മുമ്പ് ഭാര്യ ഇയാളുമായി തെറ്റി മകനോടൊപ്പം നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. താമരശ്ശേരി സി.ഐ അഗസ്റ്റിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. താമരശ്ശേരിയിലെ പ്രത്യേക പൊലീസ് സംഘം ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.

Tags:    
News Summary - Finance Institute Owner Burned to Died By Unknown Man - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.