കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണം തിരിമറി തടയാൻ പഴുതടച്ച നടപടി. ചെയ്യാത്ത ജോലികൾക്കും തുക പാസാക്കി നൽകി നടത്തുന്ന തട്ടിപ്പുകൾക്ക് അറുതിവരുത്തിയാണ് പുതിയ പരിഷ്കരണം. തൊഴിലുറപ്പ് പദ്ധതിയിൽ പണം ചെലവഴിക്കുന്നതിനുള്ള ഓൺലൈൻ പേയ്മെന്റ് രേഖകളിൽ സെക്രട്ടറിയുടെയും അസി. സെക്രട്ടറിയുടെയും ഡിജിറ്റൽ സിഗ്നേച്ചർ നൽകിയാണ് പണം അനുവദിക്കുന്നത്. എന്നാൽ, ഇവർ നേരിട്ട് ചെയ്യുന്നതിന് പകരം ഡി.എസ്.സി തൊഴിലുറപ്പ് വിഭാഗത്തിലെ കരാർ ജീവനക്കാരെ ഏൽപിക്കുകയാണ് ചെയ്തുവരുന്നത്. ഈ പഴുതിലുടെ ചെയ്യാത്ത ജോലികൾക്കും കരാർ ജീവനക്കാർ തുക പാസാക്കി തട്ടിപ്പുനടത്തിയ നിരവധി സംഭവങ്ങളുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാൻ കേസെടുത്ത് അന്വേഷിച്ച് വൻതുകകൾ സെക്രട്ടറിമാരിൽ നിന്നുൾപ്പെടെ തിരിച്ചടപ്പിച്ചിട്ടുണ്ട്. ഇത്തരം അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിലാണ് ഡി.എസ്.സി സെക്രട്ടറി, അസി. സെക്രട്ടറി എന്നിവർതന്നെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കണമെന്നും കരാർ ജീവനക്കാരെ ഏൽപിക്കരുതെന്നും കർശന നിർദേശം മിഷൻ ഡയറക്ടർ നൽകിയിരിക്കുന്നത്.
തട്ടിപ്പു തുക തിരിച്ചടപ്പിച്ചുവെങ്കിലും തട്ടിപ്പിന് കാരണക്കാരായ കരാർ ജീവനക്കാർ ഇപ്പോഴും കരാർ പുതുക്കി പദ്ധതിയിൽ തുടരുന്നുവെന്നതും വിചിത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.