തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കോൺഗ്രസിൽ ഒരിക്കൽകൂടി കലഹത്തിന്റെ കേളികൊട്ട്. മുതിർന്ന നേതാവ് വി.എം. സുധീരന്റെ പൊടുന്നനെയുള്ള തുറന്നടിയുടെ പൊരുൾ വ്യക്തമല്ല. കെ. സുധാകരന്റെ അനാരോഗ്യത്തിൽ പാർട്ടിയിൽ ആശങ്ക ശക്തമായി നിൽക്കെയാണ് സുധീരൻ ശക്തമായ വിമതസ്വരവുമായി രംഗത്തുവരുന്നതെന്നും ശ്രദ്ധേയം. കെ.പി.സി.സിയെ മാത്രമല്ല, പതിവില്ലാത്തവിധം ഹൈകമാൻഡിനെയും ശക്തമായി കടന്നാക്രമിക്കുന്നുണ്ട് സുധീരൻ. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം കിട്ടിയുടൻ തന്നെ നിരസിക്കാമായിരുന്നുവെന്ന് ആവർത്തിച്ച സുധീരൻ ക്ഷണക്കത്ത് കൈപ്പറ്റിയ സോണിയ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയുമാണ് പ്രതിക്കൂട്ടിലാക്കുന്നത്.
രാമക്ഷേത്ര പ്രതിഷ്ഠ വിഷയത്തിൽ അഭിപ്രായം പറയുന്നത് എ.ഐ.സി.സി വിലക്കിയിട്ടുണ്ട്. അത് വകവെക്കാതെയാണ് സുധീരൻ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത്. വിഷയത്തിൽ കോൺഗ്രസിന്റെ കടുത്ത ആശയക്കുഴപ്പം ഇരട്ടിയാക്കുന്നതാണ് സുധീരന്റെ തുറന്നുപറച്ചിൽ.
മൃദുഹിന്ദുത്വം പരീക്ഷിച്ച സംസ്ഥാനങ്ങളിൽ കോൺഗ്രസ് തോറ്റു. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വം മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാകില്ല. മൻമോഹൻ കൊണ്ടുവന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ തെറ്റാണ്. നെഹ്റുവിന്റെയും ഇന്ദിരയുടെയും മതേതരത്വ, സാമ്പത്തിക നയങ്ങളിലേക്ക് കോൺഗ്രസ് മടങ്ങണമെന്നാവശ്യപ്പെട്ട് ചിന്തൻ ശിബിരിൽ നൽകിയ കത്ത് പരിഗണിക്കപ്പെട്ടില്ല എന്നിങ്ങനെയാണ് സുധീരൻ പരസ്യമായി പറഞ്ഞത്. ഹൈകമാൻഡിനെ നേരിട്ട് ചോദ്യംചെയ്ത് സുധീരന് കോൺഗ്രസിൽ തുടരാൻ കഴിയുമോയെന്നതാണ് ചോദ്യം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സുധീരനോട് താൽപര്യമില്ലെന്നിരിക്കെ, ഹൈകമാൻഡിനെതിരായ വാക്കുകൾ ആയുധമാക്കി സുധീരനെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഹൈകമാൻഡിനെതിരെ രംഗത്തുവന്നതിലൂടെ സുധീരൻ അതുതന്നെയാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കുന്നവരുണ്ട്. രാമക്ഷേത്രം, സാമ്പത്തികനയം എന്നിവയിൽ സുധീരൻ ഉന്നയിച്ച വിമർശനം ഇടതുപക്ഷം കാലങ്ങളായി കോൺഗ്രസിനെതിരെ പറയുന്ന കാര്യങ്ങളാണ്. പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ടതിന്റെ വ്യഥകളാണ് സുധീരന്റെ പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ഉമ്മൻ ചാണ്ടി വിട പറയുകയും എ.കെ. ആന്റണി കളമൊഴിയുകയും ചെയ്ത സാഹചര്യത്തിൽ പുതിയവഴി തേടുന്നതാകാമെന്ന വ്യാഖ്യാനവുണ്ട്. എന്നാൽ, അത്തരം നീക്കങ്ങളുടെ സൂചനകളൊന്നും ഇതുവരെയില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ഇനമായി തീരുമാനിച്ച ‘സമരാഗ്നി’ കേരള യാത്ര കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നയിക്കുമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി യോഗം തീരുമാനം മാറ്റി. സുധാകരനൊപ്പം വി.ഡി. സതീശനും ചേർന്ന് ജാഥ നയിക്കാനാണ് ധാരണ. ഇരുവർക്കുമിടയിലെ ശീതസമരം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിച്ചിരിക്കെയാണ് മിന്നലാക്രമണവുമായി സുധീരന്റെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.