ഓയൂർ: പൂയപ്പള്ളിയിൽ അറുപതുകാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ തമിഴ്നാട് തെങ്കാശി സ്വദേശി ശങ്കരനെ (32) കസ്റ്റഡിയിലെടുത്തു.
പൂയപ്പള്ളി പറണ്ടയിൽ ചരുവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയെ തിങ്കളാഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിലും കൈയിലുമുള്ള ആഴമേറിയ മുറിവും കഴുത്തിൽ കയർ ഉരഞ്ഞതുപോലുള്ള പാടും കണ്ട് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
പൊലീസ് പറയുന്നതിങ്ങനെ: പുനലൂർ ചാലിയക്കര എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ശങ്കരെൻറ മാതാപിതാക്കൾ. മാതാപിതാക്കളുടെ മരണശേഷം ലയത്തിൽനിന്ന് പുറത്തായ ശങ്കരൻ ശാന്തയുടെ മൂത്ത സഹോദരിക്കൊപ്പം കുറച്ചുനാൾ പുനലൂർ ഐക്കരക്കോണത്ത് താമസിച്ചിരുന്നു. ഒരുവർഷം മുമ്പ് ശാന്തയുടെ സഹോദരി മരിച്ചതോടെ അവിടെനിന്ന് പുറത്തായ ശങ്കരൻ കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്.
കഴിഞ്ഞ ദിവസം പുനലൂരിൽവെച്ച് ശങ്കരനെ കണ്ട ശാന്ത അയാളെ പൂയപ്പള്ളിക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. അധികം കഴിയും മുമ്പ് ശാന്തയിൽനിന്ന് മുമ്പ് ശങ്കരൻ കടം വാങ്ങിയ പണത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
മദ്യലഹരിയിലായിരുന്ന ശങ്കരൻ അരയിൽ ചുറ്റിയിരുന്ന തോർത്ത് ഉപയോഗിച്ച് ശാന്തയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
തുടർന്ന് തിങ്കളാഴ്ച പുലർച്ച വീട്ടിൽ കഴിഞ്ഞശേഷം കാൽനടയായി കൊട്ടാരക്കരയിലെത്തുകയും അവിടെനിന്ന് ബസിൽ പുനലൂരിൽ പോകുകയും ചെയ്തു. പുനലൂരിലെ ബാറിൽനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.