ഇ.ഡി റെയ്ഡ്; മുഹമ്മദ് റിയാസിന്‍റെ വീട്ടിൽ പ്രതിഷേധിച്ച 57 സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു

കോഴിക്കോട്: മുന്‍ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിൽ എം.എൽ.എ മുഹമ്മദ് റിയാസിന്‍റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാനപ്രസിഡന്‍റ് വസീഫ് അടക്കം 57 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായ സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുള്ളത്. 

അതേ സമയം സി.എം.ആർ.എൽ മാസപ്പടി കേസിൽ ഇ.ഡി ചോദ്യം ചെയ്യൽ തുടരും. പിണറായി വിജയന്‍റെ മകൾ വീണാ വിജയനെയും കരിമണല്‍ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡി തയാറെടുക്കുന്നത്. പരിശോധനക്കിടെ പിടിച്ചെടുത്ത വീണയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തും. രേഖകളുടെ പരിശോധന പൂർത്തിയാക്കി രണ്ട് ദിവസത്തിനകം സമൻസ് നൽകാനാണ് ഇ.ഡി നീക്കം. ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിന് വഴങ്ങാതെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് കൊച്ചി സോണൽ ഓഫിസിന് ഇ.ഡി ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുള്ളത്. 200ലധികം രേഖകളാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിനൊപ്പം വീണാ വിജയന്‍റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചെന്നും പരിശോധനയിൽ രേഖകൾ/ അക്കൗണ്ടുകൾ, ഡിജിറ്റൽ തെളിവുകൾ, നിക്ഷേപങ്ങൾ എന്നിവ കണ്ടെത്ത‍ിയതായും ഇ.ഡി അറിയിച്ചു.

Tags:    
News Summary - ED raid: Case registered against 57 CPM workers who protested at Mohamed Riyas's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.