കാസർകോട്: പരിസ്ഥിതി സൗഹൃദ കൃഷിചെയ്ത് വേറിട്ട ചരിത്രം സൃഷ്ടിക്കുകയാണ് ഈ അഞ്ച് സഹോദരങ്ങൾ. കേരള-കർണാടക അതിർത്തിയിലെ മീഞ്ച പഞ്ചായത്തിലെ മിയാപ്പദവ് ചൗട്ടറെ തോട്ടത്തിലെ ഡോ. ചന്ദ്രശേഖരൻ ചൗട്ടയുടെ കുടുംബമാണ് പരമ്പരാഗതമായി കാർഷിക മേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വിജയം കൊയ്യുന്നത്.
കവുങ്ങ്, തെങ്ങ്, വാഴ, കുരുമുളക്, നെൽ, റംബൂട്ടാൻ, മാംഗോസ്റ്റിൻ, അവക്കാഡോ, പപ്പായ തുടങ്ങിയ വിവിധങ്ങളായ കൃഷിയാണ് ഇവർ ചെയ്യുന്നത്. മുംൈബയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.എ.സിയും പിഎച്ച്.ഡിയും കരസ്ഥമാക്കിയ ശേഷം ഡോ. ചന്ദ്രശേഖര ചൗട്ട അഞ്ച് വർഷം മംഗളൂരു യൂനിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. കാർഷിക വൃത്തിയോടുള്ള അടങ്ങാത്ത ആവേശം മൂലം സർക്കാർ ജോലി രാജിവെച്ച് മുഴുവൻ സമയ കർഷകനായി മാറുകയായിരുന്നു.
പരമ്പരാഗതമായി കാർഷിക കുടുംബമാണ് ഇവരുടേത്. സഹോദരങ്ങളായ പ്രഭാകർ ചൗട്ട, മനോഹർ ചൗട്ട, ഗോപാൽ ദാസ് ചൗട്ട, കലാവതി ഹെഗ്ഡെ, കൃഷ്ണാനന്ദ ചൗട്ട എന്നിവരാണ് കൂട്ടുകൃഷിയിൽ ജൈവവളം ഉപയോഗിച്ച് നാടിനഭിമാനമാവുന്നത്. ഒരു എക്കർ സ്ഥലത്ത് നെൽകൃഷി ഒറ്റവിളയായി ചെയ്യുന്നുണ്ട്. പ്രതിവർഷം 20 ടൺ അടക്കയും അഞ്ച് ലക്ഷം രൂപയുടെ ഇളനീരും ഒരു ലക്ഷം രൂപയുടെ കൊക്കോയും ഈ കുടുംബം വിൽപന നടത്തുന്നുണ്ട്.
ഇടവിളയായാണ് മറ്റുള്ളവ കൃഷി ചെയ്യുന്നത്. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലാണ് വിപണി. കദളിവാഴ കൃഷിയും ചെയ്യുന്നുണ്ട്. വാഴയിലക്കും പഴത്തിനും ഏറെ ആവശ്യക്കാരുള്ളതായി ഡോ. ചന്ദ്രശേഖര ചൗട്ട പറഞ്ഞു. കോവിഡ് ഭീതിയെ തുടർന്ന് റംബൂട്ടാൻ തമിഴ്നാട്ടിലേക്ക് കയറ്റിയയക്കാൻ സാധിക്കാത്തതിനാൽ 10 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. കൃഷിക്കാവശ്യമായ വെള്ളം കണ്ടെത്തിയത് രണ്ട് വലിയകുളങ്ങൾ നിർമിച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.