തിരുവനന്തപുരം: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസൽ വെട്ടിപ്പ് നടത്താൻ ശ്രമിച്ച ഡീലറെ കരിമ്പട്ടികയിൽ പെടുത്തിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഓർഡർ ചെയ്തതിൽ 1000 ലിറ്റർ കുറവുള്ളത് കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർ കണ്ടുപിടിക്കുകയായിരുന്നു. പ്രസ്തുത ഏജൻസിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഐ.ഒ.സിക്ക് പരാതി അയക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഡീസൽ എത്തിക്കാൻ കരാറുള്ള നെടുമങ്ങാട്ടെ എം.എസ് ഫ്യൂവൽസ് ശനിയാഴ്ച രാത്രി കൊണ്ടുവന്ന ഡീസൽ ഞായറാഴ്ച രാവിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അളന്ന് തിട്ടപ്പെടുത്തിയപ്പോഴാണ് 1000 ലിറ്റർ കുറവ് കണ്ടത്. 15,000 ലിറ്റർ ഡീസൽ കൊണ്ടുവന്നതായി ബില്ലിൽ കാണിച്ചിരുന്നു. എന്നാൽ അളവിൽ 14,000 ലിറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
1000 ലിറ്റർ ഡീസലിന് ഏകദേശം 96000 രൂപയാണ് വില. ഇത് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാകുമായിരുന്നത് ഈ തുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾക്ക് മൈലേജ് കിട്ടുന്നില്ലെന്ന് പരാതിയുയർന്നിരുന്നു. മെക്കാനിക്കുകളുടെയും ഡ്രൈവർമാരുടെയും പിടിപ്പ്കേടാണ് ഇതിന് കാരണം എന്ന് പറഞ്ഞ് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.