കോട്ടയം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനം താളംതെറ്റുന്നു. 500-1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടിവന്നതും ഇടപാടുകാര്‍ക്കുപോലും റദ്ദാക്കിയ നോട്ടുകള്‍ മാറിനല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതുമാണ് ഇതിന് കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ അപേക്ഷ കേന്ദ്രം പരിഗണിക്കാത്തതും പ്രശ്നം രൂക്ഷമാക്കി.

അതേസമയം, പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ അനുമതി നല്‍കിയെങ്കിലും ലക്ഷക്കണക്കിന് ഇടപാടുകാര്‍ പഴയ നോട്ടുകള്‍ മാറാന്‍ ദേശസാത്കൃത ബാങ്കുകളെ ആശ്രയിക്കുന്നത് സഹകരണ ബാങ്കുകള്‍ക്ക് തിരിച്ചടിയായി. അക്കൗണ്ട് ഉണ്ടായിട്ടും ഇത്തരം സേവനം കിട്ടാതായതോടെ ഇടപാടുകാര്‍ ബാങ്കില്‍നിന്ന് അകലുന്നതും ബാങ്ക് അധികൃതരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നോട്ടുകള്‍ അസാധുവാക്കിയ അന്നുമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകളിലും പ്രാഥമികസഹകരണ സംഘങ്ങളിലും പണമിടപാട് പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടിവന്നു.

അതിനിടെ, സഹകരണ ബാങ്കുകളിലെ കള്ളപ്പണം കണ്ടത്തൊന്‍ ആദായനികുതി വകുപ്പും റവന്യൂ ഇന്‍റലിജന്‍സും പരിശോധന ആരംഭിച്ചതും തിരിച്ചടിയായി. ബാങ്ക് ഭരണസമിതിയും അങ്കലാപ്പിലാണ്. 25 ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് പ്രധാനമായും പരിശോധിക്കുക. സംശയമുള്ള അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം വരെയുള്ള അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാക്കും. ഇതും ബാങ്കുകളുടെ പ്രവര്‍ത്തനത്തെ കടുത്ത പ്രതിസന്ധിയിലാക്കും.

അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനെതിരെ നിയമനടപടി സ്വീകരിക്കാനും സഹകരണ ബാങ്കുകള്‍ തീരുമാനിച്ചു. മിക്കവാറും ഇന്നുതന്നെ ഹൈകോടതിയെ സമീപിക്കാനാണ് നീക്കം. ആര്‍.ബി.ഐക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാറും ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഷെഡ്യൂള്‍ഡ്-ദേശസാത്കൃത ബാങ്കുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും തങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് ആവശ്യപ്പെടുക.

ജില്ല സഹകരണ ബാങ്കുകള്‍ പോലും പ്രാഥമിക സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും നിക്ഷേപം സ്വീകരിക്കുന്നില്ളെന്നും ഈനിലയില്‍ മുന്നോട്ടുപോയാല്‍ വൈകാതെ ബാങ്കുകള്‍ അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഹരജിയിലുണ്ട്. പണം നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതി നല്‍കിയതിന് പുറമെ പഴയ നോട്ടുകള്‍ മാറിക്കൊടുക്കാനുള്ള അനുമതിക്ക് റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണമെന്നാണ് സഹകരണ ബാങ്കുകളുടെ പ്രധാന ആവശ്യം.

Tags:    
News Summary - currency issues cooperative bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.