വടകര: വടകര പുതുപ്പണത്ത് സി.പി.എം പ്രവർത്തകർക്ക് കുത്തേറ്റു. പുതുപ്പണം വെളുത്തമല വായനശാലക്ക് സമീപത്തുവെച്ച് ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സി.പി.എം ആരോപിച്ചു.
സി.പി.എം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗര സഭ കൗൺസിലറുമായ കെ.എം. ഹരിദാസൻ, സി.പി.എം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, ബിബേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രവീണിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഹരിദാസനെയും ബിബേഷിനെയും വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനശാലയുടെ മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. പൊതുസ്ഥലത്തെ കെട്ടിടത്തിനെതിരെ സമീപവാസി നഗരസഭക്ക് പരാതി നൽകിയിരുന്നു. ഗ്രന്ഥാലയം സംരക്ഷിച്ച് നിർത്താൻ സി.പി.എം പ്രവർത്തകർ ഷീറ്റ് സ്ഥാപിച്ചിരുന്നു. ഇതിനിടെ ഇന്നലെ അർധരാത്രിയോടെ ഗ്രന്ഥാലയത്തിന്‍റെ മേൽക്കൂരയിലെ ഷീറ്റ് ഒരു സംഘം നശിപ്പിക്കുകയുണ്ടായി. ഇതേ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെയാണ് സി.പിഎം പ്രവർത്തകർക്ക് കുത്തേറ്റത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് പുതുപ്പണത്ത് വൈകീട്ട് അഞ്ചുമണി വരെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.