കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ കേരളീയ സമൂ ഹം അതീവ ജാഗ്രത പുലർത്താനും വ്യക്തികൾ സന്നദ്ധപ്രവർത്തകരായി മാറാനും ജമാഅത്തെ ഇസ് ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു. രോഗവ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ അടക്കമുള്ള മുൻകരുതൽ ജനങ്ങൾ സ്വയം സന്നദ്ധരായി നടപ്പാക്കണം.
ദിവസം ചെല്ലുംതോറും അതിെൻറ ഗൗരവം ചോരാതെ സൂക്ഷിക്കണം. അതേസമയം, അത്തരം നടപടികൾ ജനജീവിതത്തിെൻറ എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമ്പോഴും ഔദ്യോഗിക സംവിധാനങ്ങൾക്ക് എത്തിച്ചേരാനാവാത്ത നിരവധി മേഖലകളുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ സ്വീകരിച്ചും സാമൂഹിക അകലം പാലിച്ചും അത്തരം മേഖലകളിലെ കെടുതികൾ കണ്ടറിയാനും ഏറ്റെടുക്കാനും പൊതുസമൂഹത്തിനാകണം.
സർക്കാർ സംവിധാനങ്ങളുണ്ടായിരിക്കെതന്നെ ഭക്ഷണം ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന ധാരാളം പേരുണ്ടാവുക സ്വാഭാവികമാണ്. അത്തരക്കാരുടെ ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിച്ചു കൊടുക്കാനുള്ള ജാഗ്രതയും സന്നദ്ധതയും പൊതുസമൂഹത്തിനുണ്ടാകണം. അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രയാസത്തിൽ കേരളീയ സമൂഹം പ്രത്യേക ശ്രദ്ധ വെച്ചുപുലർത്തണം.
സന്നദ്ധ സംഘടനകളും വ്യക്തികളും പ്രശ്നപരിഹാരങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘങ്ങളും മാധ്യമങ്ങളും മത സംഘടനകളുമെല്ലാം അഭിനന്ദനാർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.