മഞ്ചേശ്വരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗർ സ്വദേശിനി നഫീസയാണ് (74) വെള്ളിയാഴ്ച രാത്രി മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖവും പ്രമേഹവും ഉണ്ടായിരുന്നു. ഇവരുടെ കോവിഡ് ഉറവിടം വ്യക്തമായിട്ടില്ല.
കാസർകോട് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണ് 74കാരിയായ നഫീസയുടേതെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മക്കൾക്കും രണ്ട് പേരക്കുട്ടികൾക്കും ബന്ധുവായ അയൽവാസിക്കും ആണ് രോഗം സ്ഥിരീകരിച്ചത്.
നഫീസക്ക് ജൂലൈ 11നാണ് രോഗം സ്ഥിരീകരിച്ചത്. മരുമകൾക്കും കൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ശനിയാഴ്ച ഖബറടക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഖബറടക്കം.
ജില്ലയില്‍ കൂടുതല്‍ രോഗികളുള്ളത് ഉപ്പള, ചെങ്കള പ്രദേശങ്ങളിലാണ്. ഇവിടെ കനത്ത ജാഗ്രതയിലാണ്.
കോവിഡിെൻറ രണ്ട് ഘട്ടങ്ങളിലും കാസർകോട് ജില്ലയിൽ മരണം ഉണ്ടായിരുന്നില്ല. മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലടക്കം നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കര്‍ണാടക ഹുബ്ളിയില്‍ വ്യാപാരിയായിരുന്നു മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി.എം. അബ്ദുറഹ്മാൻ (48) കാറില്‍ നാട്ടിലേക്ക് വരുന്നതിനിടെ ജൂലൈ ഏഴിന് കാസർകോട്ട് വെച്ച് മരിച്ചിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിൽ അബ്ദുഹ്മാന്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും കാസർകോട്ട് ചികിത്സയിലില്ലാതിരുന്നതിനാൽ കേരളത്തിെൻറ കോവിഡ് പട്ടികയിൽ ആ മരണം രേഖപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്തെ വർധിച്ചുവരുന്ന കോവിഡ് രോഗവ്യാപനത്തോടപ്പം ജില്ലയിലും രോഗികളുടെ എണ്ണം ദിനേന കൂടിവരികയാണ്. ജൂലൈ 12നും 15നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50 കടന്നിരുന്നു.
വെള്ളിയാഴ്ച 32 പേർക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 22 പേർ, ഒരു ആരോഗ്യ പ്രവര്‍ത്തക, വിദേശത്തുനിന്ന് വന്ന അഞ്ചുപേർ, ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നുപേര്‍, ഉറവിടമറിയാത്ത ഒരു കേസ് എന്നിങ്ങനെയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.