രമേശ് ചെന്നിത്തല, പിണറായി വിജയൻ
പാലക്കാട്: സഹകരണ വകുപ്പില്‍ 700 കോടിയുടെ സോഫ്റ്റ്വെയര് അഴിമതി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണത്തില്‍ വസ്തുതയില്ലെന്നും നടപടിക്രമങ്ങളെല്ലാം സുതാര്യമായാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല നുണ പറയാന്‍ മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം സംഗതികള്‍ക്കും മറുപടി പറയാന്‍ പുറപ്പെട്ടാല്‍ അവരുടെ അജണ്ട നടപ്പാക്കലാവും. ഇല്ലാത്തൊരു കാര്യം ഉന്നയിച്ച് അതിനകത്ത് എൽ.ഡി.എഫിനെ കുടുക്കിയിടുകയാണ് ലക്ഷ്യം. നാടിന്റെ വികസനത്തെ പറ്റി പറയാതിരിക്കാനുള്ള കുതന്ത്രം. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി വരുന്നതല്ലേയെന്ന് ഹൈകോടതി വരെ ചെന്നിത്തലയോട് ചോദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
4,415 സഹകരണ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ പൊതുവായ സോഫ്റ്റ്വെയര് നടപ്പാക്കാന്‍ 2021ല്‍ ടെൻഡര്‍ അനുസരിച്ച് 206 കോടി രൂപക്ക് ടാറ്റ കണ്‍സള്‍ട്ടന്‍സി സർവിസസിന് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്കി. പക്ഷേ 2024 ഒക്ടോബറില്‍ അവര്‍ ഏകപക്ഷീയമായി പിന്മാറി. 2025 മാര്‍ച്ചില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു. ഉന്നത തല കമ്മിറ്റിയുടെ വിശദമായ പരിശോധന, നിയമവകുപ്പിന്റെ അനുമതി എന്നിവയെല്ലാം ലഭിച്ച ശേഷം ടെക്നിക്കല്‍ ഫിനാന്‍ഫ്യല്‍ ബില്ലുകള്‍ വിലയിരുത്തി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. ഹൈകോടതി ടെന്‍ഡര്‍ നടപടി തുടരാന്‍ അനുമതി നല്കി.
പുതിയ പദ്ധതിയില്‍ ഡാറ്റയും സോഴ്സ് കോഡും സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ നിലനില്ക്കുന്നുവെന്നതാണ് പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണവും മുഖ്യമന്ത്രി തള്ളി. യു.ഡി.എഫ് നേതാക്കള്‍ നുണ പറഞ്ഞ് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കാന്‍ നോക്കുന്നു. ബിരിയാണി ചെമ്പും ബിരിയാണിക്കഥയും സ്വര്‍ണവും അടക്കമുള്ള ആരോപണം ജനം മുഖവിലക്കെടുത്തില്ല. ജനങ്ങളുടെ നിത്യജീവിതത്തില്‍ മാറ്റം സംഭവിച്ചതിനാലാണ് തുടര്‍ഭരണം സമ്മാനിച്ചത്. സമ്പന്നരെ സമ്പന്നരാക്കുകയെന്നതാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നയം. എന്നാൽ, എൽ.ഡി.എഫ് ജനപക്ഷത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സി.പി.എം-ബി.ജെ.പി ഡീലും മുഖ്യമന്ത്രി തള്ളി. പാലക്കാട്ട് നല്ല രീതിയിൽ ജയിക്കുമെന്നും നല്ല സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.