കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ സമ്പൂർണ വെബ് കാസ്റ്റിങ് കവറേജ് സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഇതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ 1423 ബൂത്തുകളിലും വെബ്കാസ്റ്റിങ് ഉണ്ടാകും. വടകര ലോക്സഭ മണ്ഡലത്തിലെ 264 പ്രശ്നബാധിത ബൂത്തുകളിലായി ഏഴ് കമ്പനി കേന്ദ്രസേനയെ നിയോഗിക്കും.
ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ടവോട്ടുകളുടെ പട്ടിക തയാറാക്കി സ്ഥാനാർഥികൾക്ക് കൈമാറും. വടകര മണ്ഡലത്തിൽ സി.പി.എമ്മിന്റെ കള്ളവോട്ടും അക്രമങ്ങളും തടയാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് കെ. പ്രവീൺകുമാറും ആറ്റിങ്ങൽ മണ്ഡലത്തിൽ ഒന്നര ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുള്ളത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ചീഫ് ഏജൻറ് വർക്കല കഹാറും നൽകിയ ഹരജികളിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം.
വടകരയിലെ പ്രശ്നബൂത്തുകളിൽ വെബ് കാസ്റ്റിങ്ങും സൂക്ഷ്മനിരീക്ഷകരുടെ സേവനവും ഉണ്ടാകും. കൂടാതെ സംസ്ഥാന പൊലീസ് സേനയുടെ സുരക്ഷയുമുണ്ട്. ആറ്റിങ്ങലിൽ ഇരട്ട വോട്ടുകളുടെ പട്ടികയിൽപ്പെട്ട ആരെങ്കിലും വോട്ട് ചെയ്യാനെത്തിയാൽ, ആധികാരികത ഉറപ്പാക്കാൻ ഇവരുടെ ഐ.ഡി നമ്പർ കമീഷന്റെ മൊബൈൽ ആപ്പിലാക്കും. തുടർന്ന് സത്യപ്രസ്താവന ഒപ്പിടീച്ച് പ്രത്യേകം ഫോട്ടോയും എടുത്തശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കാനാവൂ. സംശയമുന്നയിച്ചിട്ടും പോളിങ് ഓഫിസർ ഇടപെടാത്തപക്ഷം സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാർക്ക് വോട്ട് ചലഞ്ച് ചെയ്യാം. നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ ഒരുക്കങ്ങളിൽ ഇടപെടുന്നത് നടപടിക്രമങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഇടയാക്കും.
ആറ്റിങ്ങൽ മണ്ഡലത്തിലെ മൂവായിരത്തിലധികം ഇരട്ടവോട്ടുകൾ കണ്ടെത്തി ഒഴിവാക്കിയെന്നും പ്രക്രിയ തുടരുകയാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. എന്നാൽ, 1,61,231 ഇരട്ടവോട്ടുകൾ മണ്ഡലത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥാനാർഥിയുടെ അഭിഭാഷകൻ വാദിച്ചു. തങ്ങളുടെ ഭാഗത്തുനിന്നുള്ള പട്ടിക കമീഷന് പരിശോധിക്കാൻ കൈമാറാമെന്നും ഹരജിക്കാർ അറിയിച്ചു. കമീഷന്റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ രണ്ട് ഹരജികളും തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.