കണ്ണൂർ/തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും എം.എൽ.എയും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കൊട്ടൂളിയിലെ വീട്ടിലും നടന്ന ഇ.ഡി പരിശോധനകൾ പൂർത്തിയായി. കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിൽ നിന്ന് യാതൊരുവിധ രേഖകളും കൊണ്ടുപോകുന്നില്ല എന്ന് ഇ.ഡി ഉദ്യോഗസ്ഥർ എഴുതി നൽകിയതായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. പരിശോധനക്ക് ശേഷം രേഖകൾ ശേഖരിച്ച് ഇ.ഡി ഉദ്യോഗസ്ഥർ പുറത്തെത്തുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. തിരുവനന്തപുരത്തെ വാടകവീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇ.ഡി സംഘം പരിശോധനക്കായി എത്തിയത്.
കണ്ണൂരിൽനിന്നും ഇറങ്ങിയ ഉദ്യോഗസ്ഥരെ പ്രവർത്തകർ കൂകി വിളിച്ചു. എന്നാൽ, നേതൃത്വം ഇടപ്പെട്ട് ഇത് തടഞ്ഞു.
മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കൊട്ടൂളിയിലെ വീടിനു മുന്നിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം - പി. സന്ദീപ്
മുഹമ്മദ് റിയാസിന്റെ കൊട്ടൂളിയിലെ വീട്ടിൽ പരിശോധന പൂർത്തിയാക്കി ഇ.ഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയപ്പോൾ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. വീടിന് മുന്നിൽ തടിച്ചുകൂടിയ സി.പി.എം പ്രവർത്തകർ ഉദ്യോഗസ്ഥരെ കൂവിവിളിക്കുകയും ഇ.ഡി വാഹനങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തു. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതിയുൾപ്പെടെ സംസ്ഥാനത്തെ 12 ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ സംസ്ഥാനവ്യാപകമായി സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
ഒരു വർഷത്തോളമായി നിയമക്കുരുക്കിലായിരുന്ന മാസപ്പടി കേസിൽ ഇ.ഡി അന്വേഷണത്തിനുള്ള തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ അതീവ രഹസ്യമായ മിന്നൽ പരിശോധന. നടപടികൾ ഒരു ദിവസം വൈകിയാൽ പോലും പ്രതികൾ വീണ്ടും സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് കേന്ദ്ര അനുമതിയോടെയുള്ള ഇ.ഡിയുടെ അടിയന്തര നീക്കം. കേസിന്റെ അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.