തിരുവനന്തപുരം : സമരം ചെയ്യുന്ന ആശ വർക്കർമാരെ പരാമർശിച്ച് സി.ഐ.ടി.യു നേതാവ് ഗോപിനാഥ് നടത്തിയ അശ്ലീല പരാമർശം പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ(കെ.എ.എച്ച്.ഡബ്ല്യു.എ). ആധുനിക കേരള ചരിത്രത്തിലെ ഐതിഹാസികമായ സ്ത്രീ പ്രക്ഷോഭമാണ് ആശവർക്കർമാർ നടത്തുന്നത്.
അങ്ങേയറ്റം മാതൃകാപരമായ ഈ പ്രക്ഷോഭത്തെ നേരിടാൻ കെല്പില്ലാത്ത ഭരണപക്ഷത്തിൻ്റെ പുലമ്പലാണ് ദിവസങ്ങളായി ഭരണാനുകൂല സംഘടനാ നേതാക്കളിൽ നിന്ന് പുറത്തുവരുന്നത് അധിക്ഷേപവും അശ്ലീലവുമായി പുറത്തുവരുന്നത്.
തൊഴിലാളികളെ മറന്ന് മുതലാളിമാരെ മാത്രം സേവിക്കുന്നവരായി ഇടതുപക്ഷമെന്ന് വിളിക്കുന്ന ഭരണചേരി മാറി. തൊഴിലാളികൾക്കൊപ്പം നിൽക്കാനോ അവകാശങ്ങൾ നേടിയെടുക്കാനോ ഒപ്പം നിൽക്കാത്ത സംഘടനകളെ തള്ളിക്കളഞ്ഞാണ് ആശ വർക്കർമാർ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷനൊപ്പം അണിനിരന്നത്. ആശാവർക്കർമാരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉയർത്തി സംഘടന നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ന്യായയുക്തത ഏവർക്കും ബോധ്യമുള്ളതാണ്. പൊതു സമൂഹം നെഞ്ചേറ്റിയ പ്രക്ഷോഭത്തിന് നേരെ നടത്തിയ അശ്ലീല പരാമർശം പിൻവലിച്ച് മാപ്പ് പറയുക.
ആശാവർക്കർമാരുടെ ഐതിഹാസികമായ പ്രക്ഷോഭവും വമ്പിച്ച ജനപിന്തുണയും കണ്ട് വിറളിപൂണ്ടവർ നടത്തുന്ന സാമൂഹ്യവിരുദ്ധ - സ്ത്രീ വിരുദ്ധ പ്രസ്താവനകൾ പൊതുസമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ. സദാനന്ദനും ജനറൽ സെക്രട്ടറി എം.എ. ബിന്ദുവും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.