കൊച്ചി: സിറോ മലബാർ സഭക്ക് കീഴിലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കുന്നതിനായി വിളിച്ച വൈദിക യോഗത്തിലും (പ്രസ്ബിറ്റേറിയം) ഏകീകൃത കുർബാന രീതിയിലേക്ക് മാറില്ലെന്ന നിലപാടിലുറച്ച് വൈദികർ.
ഒരേ സഭയിൽ രണ്ടു രീതിയിലുള്ള കുർബാനക്രമം അനുവദിക്കുന്ന സംവിധാനമായ ലിറ്റർജിക്കൽ വേരിയൻറ് അനുവദിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചത്. ഇത് അംഗീകരിച്ചില്ലെങ്കിൽ എറണാകുളം അങ്കമാലി ആർക്കി എപ്പിസ്കോപ്പൽ ചർച്ച് എന്ന പേര് നിലനിർത്തി, വത്തിക്കാനു കീഴിൽ നേരിട്ട് സ്വതന്ത്ര അതിരൂപതയായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യവും വൈദികർ ഉയർത്തി.
ഏകീകൃത കുർബാനക്രമം പാലിക്കാത്ത വൈദികർക്കെതിരെ ഘട്ടംഘട്ടമായി ശിക്ഷാനടപടിയുണ്ടാകുമെന്നും ഇതിന്റെ ഭാഗമായി സഭയോട് ട്രിബ്യൂണൽ (മതകോടതി) സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വത്തിക്കാൻ അറിയിച്ചതായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ വ്യക്തമാക്കി.
എന്നാൽ, ഇത് വൈദികരാരും അംഗീകരിച്ചില്ല. ഇങ്ങനെ നിർദേശമുണ്ടെങ്കിൽ കത്ത് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച ചെയ്യാമെന്ന ബോസ്കോ പുത്തൂരിന്റെ നിർദേശവും വൈദികർ തള്ളിക്കളഞ്ഞു. ചർച്ചകൾക്കു പകരം ലിറ്റർജിക്കൽ വേരിയൻറ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് 300ഓളം വൈദികർ ഐക്യകണ്ഠേന അറിയിച്ചു.
വത്തിക്കാനില്‍ ചെന്ന് പൗരസ്ത്യ കാര്യാലയത്തോടും മാര്‍പാപ്പയോടും അതിരൂപതയുടെ നിലപാട് അറിയിക്കാന്‍ വൈദിക യോഗം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററോട് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.