അട്ടപ്പാടി കരാർ: സൊസൈറ്റി സെക്രട്ടറിയെ വെള്ളപൂശി എസ്.ടി ഡയറക്ടർ

തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഭൂമി 2730 ഏക്കർ സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിനു നൽകിയത് സംബന്ധിച്ച് സൊസൈറ്റി സെക്രട്ടറിയെയും സബ് കലക്ടറെയും വെള്ളപൂശി പട്ടികവർഗ ഡയറക്ടർ പി. പുകഴേന്തിയുടെ റിപ്പോർട്ട്.

ആദിവാസി ഭൂമി പാട്ടവ്യവസ്ഥയിൽ സ്വകാര്യ സ്ഥാപനത്തിന് നൽകുന്നതിന് ഭരണ വകുപ്പിന്‍റെ അംഗീകാരം തേടണമെന്ന കാര്യം പാലക്കാട് കോ-ഓപറേറ്റീവ് സൊസൈറ്റി ജോയിൻറ് രജിസ്​ട്രാർ ചൂണ്ടിക്കാട്ടിയില്ല. അതുപോലെ മുൻകൂറായി വകുപ്പിന്‍റെ അനുമതി തേടണമെന്ന ധാരണാപത്രം പരിശോധിച്ച പാലക്കാട് കലക്​ട്രേറ്റിലെ നിയമ ഓഫീസറും (ലോ ഓഫിസർ) ഇക്കാര്യം രേഖപ്പെടുത്തിയില്ലെന്നാണ് ഡയക്ടറുടെ റിപ്പോർട്ട്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് പോലും രേഖപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട് പ്രകാരം 2018 നവംബർ രണ്ടിന് കൂടിയ സംഘത്തിലെ അംഗങ്ങളുടെ ജനറൽബോഡി യോഗത്തിലാണ് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് തീരുമാനമെടുത്തത്. തുടർന്നുള്ള നടപടികളുടെ ഭാഗമായി 2019 ജനുവരി 28 ഭരണസമിതി വായിച്ച് അംഗീകാരം നൽകിയിരുന്നു.

പൊതുയോഗത്തിലും ഭരണസമിതിയിലും അംഗമായിട്ടുള്ള കോ-ഓപറേറ്റീവ് സൊസൈറ്റി ജോയിന്‍റ്​ രജിസ്​ട്രാർ ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. സഹകരണസംഘങ്ങളുടെ ഭരണപരമായ പരമാധികാരം ജനറൽ ബോഡിക്കും തിരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങൾക്കും ആണ്. ഈ നിലപാടാണ് സംഘത്തിൻറെ നിയമാവലി പ്രകാരം യോഗത്തിന് ഉണ്ടായിരുന്നതെന്ന് സംഘം സെക്രട്ടറി അറിയിച്ചുവെന്നാണ് ഡയറക്ടർ പറയുന്നത്.

ഈ രണ്ട് ഉദ്യോഗസ്ഥർ നിയമപരമായി ഗുരുതര വീഴ്ച വരുത്തിയെന്ന് ഡയറക്ടർ പറയാതെ പറഞ്ഞു. 1988ലെ സർക്കാർ ഉത്തരവ് അനുസരിച്ച് പട്ടികവർഗ വകുപ്പിനാണ് ഫാമിൻെറ പൂർണനിയന്ത്രണം. ഇക്കാര്യം സൊസൈറ്റി സെക്രട്ടറിയായ പട്ടികവർഗ ഡെപ്യൂട്ടി സെക്രട്ടറിക്ക് അറിയില്ലേ എന്ന ചോദ്യത്തിന് ഡയറക്ടർക്ക് മറുപടിയില്ല.

സെക്രട്ടറിയെ സംരക്ഷിക്കാണ് ഡയറക്ടർ ഈ ഭാഗം റിപ്പോർട്ടിൽ നിന്ന്​ ഒഴിവാക്കിയത്. ആദിവാസി ഭൂമിക്ക് നിയമ വിരുദ്ധമായി 25 വർഷത്തേക്ക് സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകിയ സൊസൈറ്റി സെക്രട്ടറിയെ സംരക്ഷിക്കുകയാണ് ഡയറക്ടർ.

കരാറിന് ചുക്കാൻ പിടിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന സൊസൈറ്റി സെക്രട്ടറിയുടെയും ധാരണാപത്രത്തിൽ സാക്ഷിയായി ഒപ്പിട്ട ഐ.ടി.ഡി.പി ഓഫിസറെയും സംരക്ഷിക്കുകയാണ് ഡയറക്ടർ. 1974 ലെ സ്വകാര്യ വനഭൂമി നിക്ഷിപ്തമാക്കലും പതിച്ചു നൽകലും ചട്ടപ്രകാരമാണ് നിക്ഷിപ്ത വനഭൂമി ആദിവാസി പുനരധിവാസത്തിന് നൽകിയതെന്ന് അറിയാത്തവരല്ല പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ.

1975 രൂപീകരിച്ച സംഘത്തിൻറെ ഭരണനിയന്ത്രണം 1989ൽ പട്ടികജാതി-വർഗ വികസന വകുപ്പിന് കൈമാറി മാറി.1989 മുതൽ മുതൽ 1995 വരെ ആസൂത്രണബോർഡിൽ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു സംഘം സെക്രട്ടറിയായി പ്രവർത്തിച്ചത്.

അക്കാലത്ത് ഫാമിൽ മികച്ച് പ്രവർത്തനം നടന്നു. കൃഷിയിൽ നിന്ന് മികച്ച ലാഭം കിട്ടി. ആദിവാസി പുനരധിവാസ മേഖലകളിൽ ജീവിതം മെച്ചപ്പെട്ടു. എന്നാൽ, 1996 മുതൽ പട്ടികവർഗ വകുപ്പിലെ അസിസ്റ്റൻറ് ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സെക്രട്ടറിയായി നിയോഗിച്ചു തുടങ്ങി. അതോടെ ഫാമിലെ കാർഷിക പ്രവർത്തനത്തിന് താളം തെറ്റി. ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥയും പുനരധിവാസ മേഖല തകർത്തു.

നാലു ഫാമുകളിലായി 420 കുടുംബങ്ങളെയാണ് ആദ്യകാലത്ത് പുനരധിവസിപ്പിച്ചത്. അതിൽ 276 കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖകൾ നൽകിയിരുന്നു. 420 കുടുംബങ്ങളിലായി 816 എ ക്ലാസ് അംഗങ്ങൾ സംഘത്തിലുണ്ടായിരുന്നു. ഫാമുകളെയും പ്രതിനിധീകരിച്ച് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാല് അംഗങ്ങൾ ആണ് സംഘം ഭരണസമിതിയിൽ ആദിവാസികളെ പ്രതിനിധീകരിച്ചിരുന്നത്. ഇപ്പോഴത്തെ കണക്ക് പരിശോധിച്ചാൽ 250 താഴെ എ ക്ലാസ് അംഗങ്ങൾ മാത്രമാണ് സംഘത്തിലുള്ളത്.

പട്ടികവർഗ വകുപ്പിന്‍റെ കെടുകാര്യസ്ഥതമൂലം പുനരധിവാസ മേഖല തകർന്നു. 120 കുടുംബങ്ങളിൽ പുനരധിവസിപ്പിച്ച വരടിമല ഫാമിൽ ഇന്ന് ഒരു കുടുംബം പോലും അവിശേഷിക്കുന്നില്ല.

2018 ഫെബ്രുവരി രണ്ടിന് കൂടിയ സംഘം എ ക്ലാസ് അംഗങ്ങളുടെ ജനറൽബോഡി യോഗത്തിൽ പങ്കെടുത്തത് 158 പേർ മാത്രമാണ്. 816 എ ക്ലാസ് അംഗങ്ങളിൽ നിന്നാണ് 158 പേർ പങ്കെടുത്തത്. അഞ്ച് പതിറ്റാണ്ടിനിടയിൽ കുറെയധികം അംഗങ്ങൾ മരണപ്പെട്ടു പോയിരിക്കാം.

എന്നാൽ അവരുടെ അനന്തരവകാശികൾക്ക് അംഗത്വം കൊടുത്തിട്ടില്ല . ഇതുസംബന്ധിച്ച കണക്കുകൾ ഒന്നും ലഭ്യമല്ലെന്നാണ് സൊസൈറ്റി സെക്രട്ടറി നൽകുന്ന വിശദീകരണം.

ആൾപാർപ്പില്ലാത്ത വരടിമലയിലെ ആദിവാസി കുടുംബങ്ങളുടെ തലയെണ്ണി ഇപ്പോഴും സൊസൈറ്റി സെക്രട്ടറി പ്രതിവർഷം പട്ടികവർഗത്തിൽ നിന്ന് രണ്ട് കോടിയോളം രൂപ വാങ്ങുന്നുണ്ട്. ആദിവാസി ഭൂമിക്ക്​ നിയമവിരുദ്ധമായി കരാർ നൽകിയത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം എന്ന് ആവശ്യത്തിൽ നിന്ന് മന്ത്രി എ.കെ. ബാലൻ പിന്നോക്കം പോയത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്ന ആദിവാസികളുടെ ആരോപണം ശരിവെക്കുകയാണ് ഡയറക്ടറുടെ റിപ്പോർട്ട്. കരാർ സർക്കാർ റദ്ദുചെയ്തിട്ടും പട്ടികവർഗ ഡയറക്ടർ പുകഴേന്തിയും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കുടപിടിക്കുകയാണോ?.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.