കൊച്ചി: സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിൽ വകുപ്പ് മേധാവി നിയമനം ഹരജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഹൈകോടതി. ലെക്‌ചറർമാർക്ക് പ്രമോഷൻ നൽകി വകുപ്പ് മേധാവിയായി നിയമിക്കുന്നതിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. വി.ജെ. ബൈസിൽ ഉൾപ്പെടെ മൂന്ന് അധ്യാപകർ നൽകിയ ഹരജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇടക്കാല ഉത്തരവ് നൽകിയത്.
ഹരജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടീസും ഉത്തരവായി. ഹരജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും. പോളിടെക്‌നിക്കുകളിൽ എച്ച്.ഒ.ഡിമാരെ ഡയറക്ട് റിക്രൂട്ട്മെന്റിലൂടെ നിയമിക്കണമെന്നാണ് എ.ഐ.സി.ടി.ഇ നിർദേശം. എന്നാൽ, ഇതുപാലിക്കാതെ എച്ച്.ഒ.ഡിമാരായി ലെക്‌ചറർമാർക്ക് പ്രമോഷൻ നൽകാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചെന്ന് ഹരജിക്കാർ ആരോപിക്കുന്നു.
എം.ടെക്കും പിഎച്ച്.ഡിയുമുള്ള നിരവധി പേർ സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ കുറഞ്ഞ ശമ്പളത്തിന് അധ്യാപകരായി ജോലി നോക്കുന്നുണ്ട്. ഇവരുടെ അവസരമാണ് ഇത്തരം നിയമനങ്ങളിലൂടെ നിഷേധിക്കപ്പെടുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.