വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: വിഴിഞ്ഞം തുമുഖ പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധന വികസനങ്ങൾക്ക് കേന്ദ്ര ബജറ്റിൽ വിഹിതം പ്രതീക്ഷിച്ച കേരളത്തിന് നിരാശ. തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയത് വികസന നേട്ടമായി കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടുമ്പോഴും അനുബന്ധ വികസന കാര്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. പ്രധാനമന്ത്രി ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലും വിഴിഞ്ഞം തുറമുഖം നേട്ടങ്ങളുടെ പട്ടികയിൽപെടുത്തിയിരുന്നു. തുറമുഖത്തിന് ആവശ്യമായ വിവിധ അനുമതികൾ നൽകാൻ ത്‍യാറായതിനപ്പുറം വി.ജി.എഫ് ഉൾപ്പെടെ വിഷയങ്ങളിൽ പുറംതിരിഞ്ഞുനിൽക്കുന്ന സമീനപമാണ് കേന്ദ്രത്തിന്‍റേത്.
തുറമുഖ നിർമാണത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) തിരിച്ചടക്കണമെന്ന വ്യവസ്ഥ പിൻവലിക്കാനാവില്ലെന്ന നിലപാടാണ് ഇതിൽ പ്രധാനം. തുറമുഖത്തിന്‍റെ തുടർന്നുള്ള നിർമാണത്തെ വി.ജി.എഫ് വിഷയം ബാധിക്കുമെന്നതിനാൽ കേന്ദ്ര വ്യവസ്ഥ ഒടുവിൽ സംസ്ഥാനം അംഗീകരിക്കുകയായിരുന്നു. തുറമുഖത്തിന്‍റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പദ്ധതിയുടെ പുരോഗതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വാഗ്ദാനത്തിന് അനുസൃതമായ പദ്ധതികൾ കേന്ദ്ര സർക്കാറിൽനിന്ന് ഉണ്ടാകുന്നില്ലെന്ന വിമർശനം ഉയരുന്നു.
റെയിൽ കണക്ടിവിറ്റി, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്, സീ ഫുഡ് പാർക്ക്, ലോജിസ്റ്റിക്സ് ആൻഡ് ഫിഷ് ലാൻഡിങ് സെന്റർ എന്നിവയിൽ കേന്ദ്ര ബജറ്റിൽ വിഹിതം പ്രതീക്ഷിച്ചിരുന്നു. വിഴിഞ്ഞം തുറമുഖം ട്രാൻസ്ഷിപ്മെന്‍റ് ഹബ്ബായി മാറിയ സാഹചര്യത്തിലും രണ്ടാംഘട്ട നിര്‍മാണം ആംരഭിച്ച ഘട്ടത്തിലും ലോജിസ്റ്റിക് പാർക്കുകൾക്കും ഇൻഡസ്ട്രിയൽ കോറിഡോറുകൾക്കും വലിയ സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾ ഈ മേഖലയിൽ വരുന്നത് സംസ്ഥാനത്തെ വ്യവസായ വികസനത്തെ ത്വരിതപ്പെടുത്തുമായിരുന്നു. അതേസമയം സംസ്ഥാന ബജറ്റുകളിൽ തുടർച്ചയായി വിഴിഞ്ഞത്തിന് പണിഗണന നൽകുന്നെങ്കിലും പദ്ധതി നിർവഹണത്തിലെ കാലതാമസം തുടരുന്നു. രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം ചെയ്തെങ്കിലും റോഡ്, റെയിൽ കണക്ടിവിറ്റി പൂർണതയിലെത്തിക്കാൻ ഇനിയും കടമ്പകളേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.