ഹവാല പണം തട്ടല്‍: രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍കൂടി അറസ്റ്റില്‍

കോയമ്പത്തൂര്‍: അന്തര്‍സംസ്ഥാന കുറ്റവാളി കോടാലി ശ്രീധരന്‍െറ നിര്‍ദേശാനുസരണം കോടികളുടെ ഹവാല പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍കൂടി അറസ്റ്റില്‍. കരൂര്‍ ജില്ലയിലെ ചെന്നിമല പൊലീസ് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബ്ള്‍ അര്‍ജുനന്‍, പരമത്തി സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബ്ള്‍ പളനിവേല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് തിരുച്ചി മേഖലാ ഡി.ഐ.ജി അരുണ്‍ ഉത്തരവിട്ടു.

ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തിയ 3.90 കോടി രൂപ ഹവാല പണം തട്ടിയ കേസില്‍ നേരത്തേ പരമത്തി പൊലീസ് ഇന്‍സ്പെക്ടര്‍ മുത്തുകുമാര്‍ (40), എസ്.ഐ ശരവണന്‍ (42), ഹെഡ്കോണ്‍സ്റ്റബ്ളും പൊലീസ് ജീപ്പ് ഡ്രൈവറുമായ ധര്‍മേന്ദ്രന്‍ (38) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വെള്ളിയാഴ്ച രാവിലെ കോയമ്പത്തൂര്‍ ഏഴാമത് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി. ഇവര്‍ക്ക് പുറമെ കോടാലി ശ്രീധരന്‍െറ ഏജന്‍റുമാരായി പ്രവര്‍ത്തിച്ച തൃശൂര്‍ മൂരിയാട് സുഭാഷ് എന്ന രാമു (42), ഗുരുവായൂര്‍ സുധീര്‍കുമാര്‍ (33), മലപ്പുറം ഷഫീഖ് (28) എന്നിവര്‍ കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇവരുടെ പക്കല്‍നിന്ന് പത്ത് ലക്ഷം രൂപ മാത്രമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, പൊലീസ് ഉദ്യോഗസ്ഥരായ മുത്തുകുമാറില്‍നിന്ന് 35 ലക്ഷവും ശരവണനില്‍നിന്ന് 25 ലക്ഷവും ധര്‍മേന്ദ്രനില്‍നിന്ന് 17 ലക്ഷവും കണ്ടെടുത്തു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.