കൊണ്ടോട്ടി: മഴയെ തുടര്‍ന്ന് നാലുമാസം മുമ്പ് നിര്‍ത്തിവെച്ച കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പറ്റിങ് പ്രവൃത്തികള്‍ സെപ്റ്റംബര്‍ 20ന് പുനരാരംഭിക്കും. നവീകരണത്തിന്‍െറ ഭാഗമായുള്ള നാലാംഘട്ട ടാറിങ്ങാണ് വീണ്ടും തുടങ്ങുന്നത്. ടാറിങ് പൂര്‍ത്തിയാകുന്നതോടെ അനുബന്ധ പ്രവൃത്തികള്‍ മാത്രമാണ് ബാക്കിയുണ്ടാകുക. ഇവ ഡിസംബറിനകം പൂര്‍ത്തീകരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മഴയെ തുടര്‍ന്ന് മേയ് മധ്യത്തോടെ ടാറിങ് നിര്‍ത്തിയെങ്കിലും മറ്റ് പണികളുള്ളതിനാല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിച്ചിരുന്നില്ല.
നാല് പാളികളായാണ് ടാറിങ് നടത്തുന്നത്. ഇതില്‍ മൂന്നെണ്ണം നേരത്തേതന്നെ പൂര്‍ത്തിയായിരുന്നു. റണ്‍വേയുടെ മുഴുവന്‍ നീളവും ഉപയോഗിക്കാനായി തുറന്നുകൊടുക്കുകയും ചെയ്തു. റണ്‍വേയുടെ ഇരുവശങ്ങളിലും മണ്ണ് നിരത്തി മൂടുന്നതടക്കമുള്ള ജോലികള്‍ അവസാനഘട്ടത്തിലാണ്. നവീകരണത്തിന്‍െറ ഭാഗമായി 2015 മേയ് ഒന്നിന് വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 51 കോടി രൂപ ചെലവിലുള്ള നവീകരണ പ്രവൃത്തി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.