പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം: പോക്സോ നിയമപ്രകാരം മൂന്നു പേര്‍ കൂടി പിടിയില്‍

കോഴിക്കോട്: ബാലപീഡന നിരോധ നിയമം (പോക്സോ) പ്രകാരം ചേവായൂര്‍ പൊലീസ് മൂന്നു പേരെ കൂടി അറസ്റ്റ്ചെയ്തു. ഒരു മാസത്തിനിടെ 10 പേരാണ് ഇതേ നിയമപ്രകാരം പിടിയിലാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ചൊവ്വാഴ്ചയാണ് മൂന്നു പേര്‍ അറസ്റ്റിലായത്. ആറു ദിവസം മുമ്പ് കാണാതായ രണ്ടു പെണ്‍കുട്ടികളെ കാടാമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള മുഴങ്ങാടി മലയില്‍ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലാണ് മലപ്പുറം സ്വദേശികളായ മൂന്നു പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റ്ചെയ്തത്.

ആതവനാട് കുറ്റിപ്പുറത്തൊടി മുഹമ്മദ് ഷാഫി (24), മാറാക്കര ചേലക്കുന്ന് കല്ലന്‍മംഗലം മൈലംപാടന്‍ നൗഷാദ് (29), മാറാക്കര പുന്നത്തല കൊല്ലാര്‍കുഴിയില്‍ ഷിഹാബ് (24) എന്നിവരെയാണ് എസ്.ഐ യു.കെ. ഷാജഹാന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആറു ദിവസം മുമ്പ് നഗരത്തില്‍നിന്ന് കാണാതായ രണ്ടു കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. തട്ടിക്കൊണ്ടുപോയി മുഴങ്ങാടി മലയിലെ കാട്ടിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും താമസിപ്പിച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെയും ഈ മലയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ഏഴാമത്തെ കേസാണിത്. ബാലപീഡന നിരോധ നിയമം (പോക്സോ) പ്രകാരം കഴിഞ്ഞ ബുധനാഴ്ച മാത്രം വിവിധ സംഭവങ്ങളിലായി മൂന്നു പേര്‍ ചേവായൂര്‍ പൊലീസിന്‍െറ പിടിയിലായിരുന്നു.
17കാരിയെ വശീകരിച്ച് പീഡിപ്പിച്ചതിന് ചെലവൂര്‍ സ്വദേശിയും ബസ് ഡ്രൈവറുമായ ഉണ്ണി എന്ന പ്രഭീഷ് (27), 14കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളവണ്ണ സ്വദേശി നിഥിന്‍ (24), 14കാരിയായ ബന്ധുവിനെ പീഡിപ്പിച്ചതിന് ബാലുശ്ശേരി സ്വദേശി മിഥുന്‍ രാജ് (26) എന്നിവരെയാണ് നേരത്തേ അറസ്റ്റ്ചെയ്തത്. അതിന് തൊട്ടുമുമ്പ് പ്ളസ് ടു വിദ്യാര്‍ഥിനിയെ സ്ഥലം കാണിക്കാനെന്ന പേരില്‍ ചെറുവറ്റക്കടവില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലു പേരെയും പൊലീസ് പിടികൂടിയിരുന്നു. പോക്സോ നിയമം മൂന്ന്, നാല് വകുപ്പു പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരവുമാണ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.