പീഡിപ്പിച്ചത് നാലിടങ്ങളില്‍ വെച്ച് –സരിത

കൊച്ചി: ഡല്‍ഹിയിലെ കേരള ഹൗസിലും ക്ളിഫ് ഹൗസിലും മന്ത്രി അനില്‍ കുമാറിന്‍െറ റോസ് ഹൗസിലും ലെ മെറിഡിയന്‍ ഹോട്ടലിലുമാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് സരിത എസ്. നായര്‍. മന്ത്രി എ.പി. അനില്‍ കുമാറും മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും കെണിയില്‍പെടുത്തിയാണ് പീഡിപ്പിച്ചതെന്നും  സോളാര്‍ കമീഷന് തെളിവുകള്‍ കൈമാറിയശേഷം മാധ്യമങ്ങളോട്  സരിത പറഞ്ഞു. കെ.സി. വേണുഗോപാലിനുവേണ്ടി മന്ത്രി എ.പി.  അനില്‍ കുമാറാണ് കെണിയൊരുക്കിയത്. കെ.സി. വേണുഗോപാലുമായി ഒരു വര്‍ഷം ശീതസമരത്തിലായിരുന്നു. എ.പി. അനില്‍ കുമാറുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് ചില സോളാര്‍ പദ്ധതികള്‍ക്കായി സമീപിച്ചപ്പോള്‍ മാന്യമായാണ് ഇടപെട്ടത്. ഈ വിശ്വാസമുള്ളതുകൊണ്ടാണ് കമ്പനിയുടെ കോഴിക്കോട് എനര്‍ജി മാര്‍ട്ടിന്‍െറ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയെ വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍, കേന്ദ്രമന്ത്രി ഉദ്ഘാടനച്ചടങ്ങിന് വരണമെങ്കില്‍ അദ്ദേഹത്തിന് വഴങ്ങേണ്ടിവരുമെന്നതായിരുന്നു സ്ഥിതി.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയതുമായി ബന്ധപ്പെട്ട് ഹര്‍ത്താലുണ്ടായ ദിവസം എ.പി. അനില്‍ കുമാറിന്‍െറ പി.എ ഫോണില്‍ വിളിച്ച് മന്ത്രി വീട്ടിലേക്ക് വരാനാവശ്യപ്പെട്ടതായി അറിയിച്ചു. ഒൗദ്യോഗിക വസതിയായ റോസ് ഹൗസില്‍ എത്തിയപ്പോള്‍ പുറത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. റോസ് ഹൗസില്‍ കെ.സി. വേണുഗോപാല്‍ മാത്രമാണുണ്ടായിരുന്നത്. അവിടെവെച്ചാണ് കെ.സി. വേണുഗോപാല്‍ ശാരീരികമായി ഉപദ്രവിച്ചത്. പിന്നീട് ഡല്‍ഹിയില്‍വെച്ചും കൊച്ചിയിലെ ലെ മെറിഡിയനില്‍വെച്ചും ഉപദ്രവിക്കപ്പെട്ടു. റോസ് ഹൗസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്  കൂടെയുണ്ടായിരുന്ന മാനേജരാണ്. അദ്ദേഹത്തിന് ഭയമുള്ളതിനാലാണ് അക്കാര്യങ്ങള്‍ പുറത്തുപറയാതിരുന്നത്. എന്നാല്‍, അന്ന് ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ താന്‍ വാങ്ങിവെച്ചതുകൊണ്ടാണ് കമീഷനില്‍ ആ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാനായത്. തനിക്കെതിരെ കെ.സി. വേണുഗോപാല്‍ മാനനഷ്ടക്കേസ് കൊടുത്തതുകൊണ്ടാണ് സ്വകാര്യതയെ ബാധിക്കുമെങ്കിലും  നിവൃത്തിയില്ലാത്തതിനാല്‍ ഈ തെളിവുകള്‍ കൈമാറിയതെന്നും സരിത പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.