മസ്കത്ത് (ഒമാന്‍): ഒമാനിലെ ഇബ്രിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ആറു സ്വദേശികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കോട്ടയം മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പിന്‍െറ (45) മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് മസ്കത്തില്‍നിന്ന് 350 കിലോമീറ്ററോളം അകലെ തനാമിലെ മസ്റൂഖി ഗ്രാമത്തില്‍നിന്ന് കണ്ടത്തെിയത്. നിര്‍ദിഷ്ട സൗദി ഹൈവേയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍നിന്ന് ലഭിച്ച മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. സനീനയിലെ അല്‍ മഹാ പെട്രോള്‍ സ്റ്റേഷനിലാണ് ജോണ്‍ ഫിലിപ് ജോലിചെയ്തിരുന്നത്.
ഇവിടെ നിന്ന് 70 കി.മീറ്റര്‍ ദൂരെയാണ് മസ്റൂഖി ഗ്രാമം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജോണിനെ സനീനയില്‍നിന്ന് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. പമ്പിലെയും കടയിലെയും കലക്ഷന്‍ തുകയായ 3000 റിയാല്‍ ഇവര്‍ കവര്‍ന്നതായും ഇബ്രിയിലെ പൊലീസ് വൃത്തങ്ങള്‍ അനൗദ്യോഗികമായി പറഞ്ഞു. പമ്പ് അടച്ചശേഷം എത്തിയ സംഘത്തിലെ നാലുപേര്‍ ഓഫിസ് മുറിയില്‍ മുട്ടിവിളിക്കുകയായിരുന്നു. അസ്വാഭാവികതയൊന്നും തോന്നാതെ വാതില്‍തുറന്ന ജോണിനെ അക്രമിച്ച് കീഴ്പ്പെടുത്തിയശേഷം കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. ആരോഗ്യവാനായ ജോണ്‍ ചെറുത്തുനിന്നതിനെ തുടര്‍ന്നാണ് ഓഫിസ് മുറി ചെറിയ തോതില്‍ അലങ്കോലപ്പെട്ടത്. പ്രതികളില്‍ ഒരാള്‍ പമ്പിന് സമീപവാസിയാണെന്നാണ് സൂചന.
ജോണുമായി ഇവര്‍ക്ക് ആര്‍ക്കും മുന്‍പരിചയം ഉണ്ടായിരുന്നില്ളെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് ജോണ്‍ മാത്രമാണ് ജോലിക്ക് ഉണ്ടാവുകയെന്ന് മനസ്സിലാക്കിയ പ്രതികള്‍ ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിലാണ് സംഭവം ആസൂത്രണം ചെയ്തത്. സി.സി.ടി.വി കാമറകളുടെ ഹാര്‍ഡ് ഡിസ്കും ഇവര്‍ കൈവശപ്പെടുത്തിയിരുന്നു. സഹപ്രവര്‍ത്തകനായ കൊല്ലം സ്വദേശി ബാബു പിറ്റേ ദിവസം ജോലിക്ക് എത്തിയപ്പോഴാണ് ഓഫിസ് മുറി തുറന്നുകിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിവരം അറിയിക്കുന്നത്. ബാബുവിനെ ചോദ്യംചെയ്തശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വിട്ടയച്ചത്.
അന്വേഷണത്തിന്‍െറ ഭാഗമായി സ്വദേശികള്‍ക്ക് പിന്നാലെ പാകിസ്താന്‍, ബംഗ്ളാദേശ് സ്വദേശികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
ബിനുവാണ് ജോണിന്‍െറ ഭാര്യ. റോണകും ആന്‍മേരിയും മക്കളാണ്. വേനലവധി ചെലവഴിക്കാന്‍ എത്തിയിരുന്ന ഭാര്യയും മക്കളും മേഴ് ഏഴിനാണ് തിരികെ പോയത്. മസ്കത്തിലെ പൊലീസ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഞായറാഴ്ചയോടെ മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.