??????? ???????

രാഷ്ട്രീയ വിരോധമാണ് ബി.ജെ.പി നേതാവിന്‍റെ കൊലക്ക് പിന്നിൽ -മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി.പി.എം പ്രവർത്തകനായ ധനരാജിനെ കൊലപ്പെടുത്തിയതിലെ വിരോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനരാജിനെ 10 ബി.ജെ.പി പ്രവർത്തകർ ചേർന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം സുഗമമായി മുന്നോട്ടു പോകുന്നു. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാൽ കണ്ണൂരിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറപുടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് നേതാവ് കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിലൂടെ വിഷയം സഭയിൽ ഉന്നയിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം അടക്കം സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസം നടന്ന അക്രമ സംഭവങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.

സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നു. മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നതായും മുരളീധരൻ പറഞ്ഞു. ഗുണ്ടകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. വലിയ രീതിയുള്ള അക്രമങ്ങൾ സംസ്ഥാനത്തുടനീളം നടക്കുന്നു. ഭാവിയിൽ തെരഞ്ഞെടുപ്പുവരെ ഗൂണ്ടകൾ കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക് സംസ്ഥാനം പോകും. മുഖ്യമന്ത്രി മറുപടി പറയാൻ 15 മിനിട്ട് എടുത്തത് തന്നെ അക്രമങ്ങൾ വർധിച്ചതാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുരളീധരൻ ആരോപിച്ചു.

പൊലീസിന്‍റെ മനോവീര്യം തകർന്നുവെന്നും ഡി.ജി.പിയെ വരെ സ്ഥലംമാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സി.പി.എം പ്രവർത്തകനായ ധനരാജ് കൊല്ലപ്പെട്ടത്. കുന്നരുവില്‍ നിന്ന് ബൈക്കില്‍ വീട്ടിലെത്തിയ ധനരാജിനെ ബൈക്കുകളില്‍ പിന്തുടർന്നെത്തിയ സംഘം വീട്ടുമുറ്റത്ത് വെട്ടിവീഴ്ത്തുകയായിരുന്നു.  വീടിന്‍െറ പിറകുവശത്തേക്ക് ഓടിയ ധനരാജിനെ പിന്തുടര്‍ന്ന സംഘം വീട്ടുപറമ്പിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഈ സംഭവത്തിനു തുടര്‍ച്ചയായാണ് രാത്രി 12.45 ഓടെ പയ്യന്നൂര്‍ അന്നൂര്‍ പടിഞ്ഞാറെക്കരയില്‍ ബി.എം.എസ് പ്രവർത്തകനായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ 30 ഓളം വരുന്ന സംഘം വീട്ടിൽ കയറി ഭാര്യയുടെയും ഭാര്യാപിതാവിന്‍െറയും മുന്നില്‍വെച്ച് രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.