മെഡിക്കല്‍ പ്രവേശം: ന്യൂനപക്ഷ കമീഷന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു

കോഴിക്കോട്: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശവുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചചെയ്യുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാവിലെ 11ന് കോഴിക്കോട് ഹൈസന്‍ ഹോട്ടലിലാണ് യോഗം.
ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറുമായി ധാരണയുണ്ടാക്കാതെ സീറ്റ് കച്ചവടം നടത്തുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗം. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഒട്ടേറെ പരാതികളാണ് ലഭിച്ചത്. പദവി ദുരുപയോഗം ചെയ്യുന്നതിനാല്‍ കോളജുകളുടെ  ന്യൂനപക്ഷ പദവി റദ്ദാക്കണമെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഫീസിനു പുറമെ 25 ലക്ഷത്തിന്‍െറ ബാങ്ക് ഗാരന്‍റികൂടി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ എം.ഇ.എസ് ഓഫിസിലേക്ക് മാര്‍ച്ചും നടത്തി. വിവാദം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം സംഘടനകളുടെ നിലപാട് അറിയുകയാണ് യോഗത്തിന്‍െറ ലക്ഷ്യമെന്ന് ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി മാധ്യമത്തോട് പറഞ്ഞു.
മുസ്ലിം സമുദായത്തിലെ മുഴുവന്‍ സംഘടനാ പ്രതിനിധികള്‍ക്കു പുറമെ പ്രമുഖ വ്യക്തികളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. പരാതിയില്ലാത്തതിനാല്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് പ്രതിനിധികളെ വിളിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.