തൃശൂര്‍: ചന്ദ്രബോസ് വധക്കേസിന്‍െറ വിചാരണക്കിടയില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പ്രതിഭാഗത്തിന്‍െറ പരാമര്‍ശത്തില്‍ സാക്ഷി കോടതി മുറിയില്‍ വിതുമ്പി. ഒമ്പതാം സാക്ഷിയായ ശോഭാ സിറ്റി ഫ്ളാറ്റിലെ താമസക്കാരന്‍ പ്രിന്‍സ് എബ്രഹാമാണ് ക്രോസ് വിസ്താരത്തിനിടെ വിതുമ്പിയത്. പ്രിന്‍സിന്‍െറ വിസ്താരം തിങ്കളാഴ്ച പൂര്‍ത്തിയായി.ചൊവ്വാഴ്ച ദീപാവലി അവധിയായതിനാല്‍ നിസാമിന്‍െറ ഭാര്യ അമലിനെ ബുധനാഴ്ച വിസ്തരിക്കും.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ക്രോസ് വിസ്താരം പുനരാരംഭിച്ചപ്പോഴാണ് പ്രതിഭാഗം അഭിഭാഷകനായ രാമന്‍പിള്ള പ്രിന്‍സിനെ ചൂണ്ടി എന്ത് കളവും പറയാന്‍ മടിയില്ലാത്തയാളാണ് നിങ്ങളെന്നും കളവായ കാര്യങ്ങളാണ് കോടതിയില്‍ പറയുന്നതെന്നും പറഞ്ഞു. സാക്ഷിക്കൂട്ടിലായിരുന്ന പ്രിന്‍സ് അതുകേട്ട് വിതുമ്പി. കസേരയില്‍ ഇരിക്കുകയായിരുന്ന പ്രിന്‍സിനോട് മറുപടിയുണ്ടോയെന്ന് ജഡ്ജ് കെ.പി. സുധീര്‍ ചോദിച്ചപ്പോഴാണ് വിതുമ്പുന്നത് ശ്രദ്ധയില്‍പെട്ടത്. ജഡ്ജ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. കോടതിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവാമെന്ന് പറഞ്ഞ കോടതി, സാക്ഷികളോട് പ്രതിഭാഗത്തിന്‍െറ ഇത്തരം പരാമര്‍ശങ്ങളും ചോദ്യങ്ങളും ഉണ്ടാവുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു. ഇതോടെ രാമന്‍പിള്ള ക്ഷമാപണം നടത്തി. താന്‍ ദൈവവിശ്വാസിയാണെന്നും നിസാമിനോടോ കുടുംബത്തിനോടോ വിരോധമില്ളെന്നും പറഞ്ഞ പ്രിന്‍സ്, കണ്ട കാര്യങ്ങളും സത്യവുമാണ് കോടതിയില്‍ ബോധിപ്പിച്ചതെന്ന് മൊഴി നല്‍കി.
സെക്യൂരിറ്റി കാബിനില്‍ വെച്ച് ചന്ദ്രബോസിനെ മര്‍ദിച്ചതും ഫൗണ്ടന് സമീപത്ത് ഹമ്മര്‍ കാറിടിപ്പിച്ചതും ശേഷം മറ്റൊരു കാറില്‍ ശോഭാ സിറ്റിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലത്തെിച്ച് മര്‍ദിക്കുന്നതും കണ്ടയാളാണ് പ്രിന്‍സ്. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വിസ്താരത്തിലും അന്നു തന്നെ പ്രതിഭാഗത്തിന്‍െറ ക്രോസ് വിസ്താരത്തിലും പ്രിന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ചയിലെ ക്രോസ് വിസ്താരത്തിലും അത് ആവര്‍ത്തിച്ചു. സമന്‍സ് ലഭിച്ച നിസാമിന്‍െറ ഭാര്യ അമല്‍ തിങ്കളാഴ്ച കോടതിയില്‍ എത്തിയെങ്കിലും പ്രിന്‍സിന്‍െറ ക്രോസ് വിസ്താരം പൂര്‍ത്തിയാവാത്തതിനാല്‍ കോടതിയില്‍ ഹാജര്‍ രേഖപ്പെടുത്തി മടങ്ങി. വെള്ളിയാഴ്ച ഇവരോട് ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. അസുഖം മൂലം അന്ന് അവധിയറിയിച്ചതിനാല്‍ പ്രോസിക്യൂഷന്‍െറയും പ്രതിഭാഗത്തിന്‍െറയും അഭിപ്രായമാരാഞ്ഞ് ഇവരുടെ വിസ്താരം തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് കോടതി പിരിയാന്‍ നേരത്ത് പ്രോസിക്യൂഷനാണ് അമലിനെ വിസ്തരിക്കേണ്ടത്് കോടതിയെ അറിയിച്ചത്. എന്നാല്‍ പ്രിന്‍സിന്‍െറ ക്രോസ് വിസ്താരം പൂര്‍ത്തിയായില്ളെന്ന് പ്രതിഭാഗം പറഞ്ഞു. ഉച്ചക്ക് കഴിയുമോയെന്നും ഉച്ചകഴിഞ്ഞ് അമലിനെ വിസ്തരിക്കാനാവുമോയെന്നും കോടതി ചോദിച്ചു. കഴിയില്ളെന്ന് പ്രതിഭാഗം അറിയിച്ചതോടെ വിസ്താരം നീളുന്നതില്‍ കോടതി തമാശയോടെ അതൃപ്തി അറിയിച്ചു. ഇതോടെ അമലിനെ വിസ്തരിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. രാവിലെ 11.30ഓടെ അഭിഭാഷകനോടൊപ്പമാണ് അമല്‍ കോടതിയിലത്തെിയത്. ഇത് രണ്ടാം തവണയാണ് അമല്‍ കോടതിയിലത്തെി വെറുതെ മടങ്ങുന്നത്. കേസിലെ 11ാം സാക്ഷിയാണ് അമല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.