മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലിക്കെതിരെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചെന്ന കാരണത്താല്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ തല്‍സ്ഥാനത്ത് തിരിച്ചെടുത്തു.
ഹമീദ് ഫൈസിയെയും അഷ്റഫലിയെയും താക്കീത് ചെയ്യാന്‍ തീരുമാനിച്ചതായും സമസ്ത വൈസ് പ്രസിഡന്‍റ് എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഹമീദ് ഫൈസിയെ വിശദീകരണം പോലും ചോദിക്കാതെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ സമസ്തയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച ഹൈദരലി തങ്ങളുടെ പാണക്കാട്ടെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് ഹമീദ് ഫൈസിയെ തിരിച്ചെടുത്ത് പ്രശ്നം അവസാനിപ്പിച്ചത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സമസ്തയുടെ മുതിര്‍ന്ന പണ്ഡിതന്മാരായ എം.ടി അബ്ദുല്ല മുസ്ലിയാര്‍, കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി.കെ.എം. സാദിഖ് മുസ്ലിയാര്‍ എന്നിവരും പങ്കെടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് അഷ്റഫലിയെ യോഗത്തിലേക്ക് വിളിച്ചുവരുത്തി. സമസ്തയുടെ നിര്‍ദേശപ്രകാരം ഹമീദ് ഫൈസിയും ഹാജരായി. പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദത്തില്‍ സമസ്ത പണ്ഡിതന്മാരുടെ നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞതിനാണ് ടി.പി. അഷ്റഫലിയെ താക്കീത് ചെയ്തതെങ്കില്‍ ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചതിനാണ് ഹമീദ് ഫൈസിയെ താക്കീത് ചെയ്തത്.
പണ്ഡിതന്മാരെ തള്ളിപ്പറഞ്ഞതിന് അഷ്റഫലി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരോട് മാപ്പ് പറഞ്ഞു. സമസ്തയുടെ എതിര്‍പ്പിനിടയിലും കരുവാരക്കുണ്ട് ഡിവിഷനില്‍ നിന്ന് ടി.പി. അഷ്റഫലി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, ഇവിടെ യു.ഡി.എഫിന്‍െറ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 9313 വോട്ടിന്‍െറ കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.