കുണ്ടളയില്‍ കൂടുതല്‍ കാട്ടുപോത്തുകള്‍ ചത്തതായി സംശയം; വനംവകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കി

മൂന്നാര്‍\ അടിമാലി: കുണ്ടളയില്‍ ടാറ്റയുടെ എസ്റ്റേറ്റില്‍ വീണ്ടും കാട്ടുപോത്തുകളെ ചത്തനിലയില്‍ കണ്ടത്തെി. ദേവികുളം റെയ്ഞ്ചില്‍ കുണ്ടളയിലെ തേയിലത്തോട്ടത്തിലും തീര്‍ത്തമലയിലെ കമ്പനിവക ഗ്രാന്‍റീസ് തോട്ടത്തിലുമാണ് രണ്ടു കാട്ടുപോത്തുകളുടെ ജഡങ്ങള്‍ ബുധനാഴ്ച കണ്ടത്തെിയത്. ഇതോടെ ഇവിടെ ചത്തുവീണ കാട്ടുപോത്തുകളുടെ എണ്ണം 11 ആയി. കൂടുതല്‍ കാട്ടുപോത്തുകള്‍ ചത്തിട്ടുണ്ടെന്ന നിഗമനത്തില്‍ മേഖലയില്‍ വനംവകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബുധനാഴ്ച രണ്ടും അഞ്ചും വയസ്സുള്ള കാട്ടുപോത്തുകളുടെ ജഡമാണ് എസ്റ്റേറ്റ് തൊഴിലാളികള്‍ കണ്ടത്തെിയത്. മരിച്ച് മണിക്കൂറിനകം ജഡം കണ്ടത്തെിയതിനാല്‍ മരണകാരണം കണ്ടത്തൊന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും. കരളിലും ഹൃദയത്തിലുമുള്ള അണുബാധയാണ് മരണത്തിന് കാരണമായി പ്രാഥമിക വിലയിരുത്തല്‍. വിഷാംശത്തിന്‍െറ സാന്നിധ്യവും ഇവര്‍ തള്ളിക്കളയുന്നില്ല.  

തേയില ചെടികളില്‍ തളിച്ച വിഷാംശമാണോ മന$പൂര്‍വം വിഷം നല്‍കിയതാണോയെന്ന് പരിശോധനഫലം എത്തിയതിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് മൂന്നാര്‍ എ.സി.എഫ് അഫ്സല്‍ അഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു. തേക്കടിയിലെ മൃഗഡോക്ടര്‍മാരുടെ സംഘം കാട്ടുപോത്തുകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തി ആന്തരികാവയവം ശേഖരിച്ച് വിശദ പരിശോധനക്കയച്ചു. കൂടുതല്‍ പരിശോധനക്കും മറ്റുമായി വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍നിന്നുള്ള ഡോക്ടര്‍മാരുടെയും കോന്നിയില്‍നിന്നുള്ള വെറ്ററിനറി സംഘത്തിന്‍െറയും സേവനം വനംവകുപ്പ് തേടി. ഈ സംഘം വ്യാഴാഴ്ച കുണ്ടളയില്‍ എത്തും. കാട്ടുപോത്തുകളെ മന$പൂര്‍വം ഇല്ലായ്മ ചെയ്യുന്നതിന് മാഫിയ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കുട്ടമ്പുഴയിലെ വിവാദ ആനവേട്ട സംഭവത്തില്‍നിന്ന് ശ്രദ്ധ തിരിച്ച് വിടുന്നതിനുളള തന്ത്രമാണോ ഇതെന്നും സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലും നിരീക്ഷണം ഊര്‍ജിതമാക്കാന്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനിടെ അഞ്ചു കാട്ടുപോത്തുകള്‍ ചത്തുവീണത് അസാധാരണമെന്നാണ് വനംവകുപ്പ് വിലയിരുത്തല്‍. എന്നാല്‍ ആന്ത്രാക്സ്, കുളമ്പ് രോഗങ്ങളിലൂടെയല്ല കാട്ടുപോത്തുകള്‍ ചത്തതെന്ന് ഡോ. ഫിജി ഫ്രാന്‍സിസ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.