കാഡറ്റിന്‍െറ മരണം: ഫയറിങ് റേഞ്ചില്‍ രംഗങ്ങള്‍ പുനരാവിഷ്കരിച്ചു

കോഴിക്കോട്: എന്‍.സി.സി കാഡറ്റ് ധനുഷ് കൃഷ്ണ(18) കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്സിലെ ഫയറിങ് റേഞ്ചില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ്  അന്വേഷണം ഊര്‍ജിതമാക്കി. എന്‍.സി.സി അധികൃതരുടെയും സ്ഥലത്തുണ്ടായിരുന്ന ഒമ്പത് കാഡറ്റുകളുടെയും മൊഴിയില്‍ വൈരുധ്യം ഉണ്ടായതിനെതുടര്‍ന്ന് പൊലീസ് വ്യാഴാഴ്ച രംഗങ്ങള്‍ പുനരാവിഷ്കരിച്ചു.സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വെസ്റ്റ്ഹില്‍ ബാരക്സിലെ ഫയറിങ് റേഞ്ചില്‍, ധനുഷിന്‍െറ മരണം സംബന്ധിച്ച രംഗങ്ങള്‍ പുനരാവിഷ്കരിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരുടെയും ബാലിസ്റ്റിക് വിദഗ്ധരുടെയും  സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പില്‍, അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒമ്പത് കാഡറ്റുകള്‍, ഡ്യൂട്ടി ഓഫിസര്‍ ഇന്‍ചാര്‍ജ് എന്നിവരെ പങ്കെടുപ്പിച്ചു. എട്ട് കാഡറ്റുകള്‍ക്ക് റൈഫിള്‍ നല്‍കി ഫയറിങ് റേഞ്ചില്‍ വെടിവെക്കുന്ന പൊസിഷനില്‍ കിടത്തി. ഇതിന് പിന്നിലായി ഓഫിസര്‍ ഇന്‍ചാര്‍ജിനെ കസേരയിലും ഒരു കാഡറ്റിനെ സമീപത്തും  ഇരുത്തി. ധനുഷ് കൃഷ്ണ ഇരുന്നിടത്ത് മറ്റൊരു കാഡറ്റിനെ ഇരുത്തി. തുടര്‍ന്ന് അന്നുണ്ടായ രംഗങ്ങള്‍ പുനരാവിഷ്കരിച്ചു.

സൈനികതല അന്വേഷണത്തിനത്തെിയ മഹാരാഷ്ട്ര ഡയറക്ടറേറ്റിലെ ബ്രിഗേഡിയര്‍ രജനിഷ് സിന്‍ഹ, കേണല്‍മാരായ അശ്വിന്‍, ചൗധരി, കോഴിക്കോട് ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ എസ്. നന്ദകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. തെളിവെടുപ്പിന്‍െറ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ധനുഷിന്‍െറ മൃതദേഹത്തിനടുത്തുനിന്ന് കണ്ടെടുത്ത റൈഫിള്‍, കാലി കെയ്സ്, ദേഹത്തുണ്ടായിരുന്ന വെടിയുണ്ട എന്നിവയുടെ ബാലിസ്റ്റിക്-ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചതിന് ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജോസി ചെറിയാന്‍ വ്യക്തമാക്കി. ധനുഷിന്‍െറ കുടുംബ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മൊഴിയില്‍ നിരവധി വൈരുധ്യമുള്ളതിനാല്‍ ഡ്യൂട്ടി ഇന്‍ചാര്‍ജിനെയും അന്ന് ഫയറിങ് റേഞ്ചിലുണ്ടായിരുന്ന ഒമ്പത് കാഡറ്റുകളെയും പൊലീസ് വീണ്ടും ചോദ്യം ചെയ്തു. എട്ടു പേര്‍ വെടിവെപ്പ് പരിശീലനത്തിലും ഒരു കാഡറ്റ് റേഞ്ചിനരികെയും ഉണ്ടായിരുന്നെന്നായിരുന്നു അധികൃതരുടെ മൊഴി. ഇതിനിടെ സൈനികതല അന്വേഷണം വ്യാഴാഴ്ച രാവിലെ ആരംഭിച്ചു.
നീതിപൂര്‍വമായ അന്വേഷണം ഉണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ മൂന്നംഗ സംഘം സ്ഥലത്തുണ്ടാകുമെന്നും ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ ബാരക്സിനുള്ളില്‍ നടത്തിയ കോര്‍ട്ട് ഓഫ് എന്‍ക്വയറിയില്‍( സൈനികതല അന്വേഷണം ) കാഡറ്റുകളെയും എന്‍.സി.സി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു. തുടര്‍ന്ന് ബ്രിഗേഡിയറുടെ നേതൃത്വത്തില്‍ ഫയറിങ് റേഞ്ച് സന്ദര്‍ശിച്ചു. രണ്ടാമത്തെ കോര്‍ട്ട് ഓഫ് എന്‍ക്വയറി വെള്ളിയാഴ്ച രാവിലെ ബാരക്സില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.