എന്‍.സി.സി കാഡറ്റ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: എന്‍.സി.സി വെടിവെപ്പ് പരിശീലനത്തിനിടെ പ്ളസ് ടു വിദ്യാര്‍ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും വിദ്യാര്‍ഥിയുടെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ ആവശ്യപ്പെട്ടു. സ്വയം വെടിയേറ്റു മരിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നും എന്‍.സി.സിയുടെ വിശദീകരണത്തില്‍ തൃപ്തരല്ളെന്നും ബന്ധുക്കള്‍ അറിയിച്ചു. അതേസമയം, സംഭവം ബ്രിഗേഡിയര്‍ അന്വേഷിക്കുമെന്ന് എന്‍.സി.സി ഡെപ്യൂട്ടി കമാന്‍ഡന്‍റ് എസ്. നന്ദകുമാര്‍ പറഞ്ഞു.

കോഴിക്കോട് വെസ്റ്റ്ഹില്‍ മിലിട്ടറി ബാരക്സില്‍ പരിശീലനത്തിനെ ത്തിയ കൊല്ലം പത്തനാപുരം മാലൂര്‍ മാര്‍ത്തോമ ദിവന്നാസിയോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയായ ധനുഷ് കൃഷ്ണയാണ് ചൊവ്വാഴ്ച ഉച്ചക്ക് 1.40ഓടെ ഫയറിങ് റെയ്ഞ്ചിന് സമീപം ദാരുണമായി കൊല്ലപ്പെട്ടത്. പോയന്‍റ് 22 റൈഫ്ളില്‍നിന്ന് അബദ്ധത്തില്‍ വെടി ഉതിര്‍ന്നതാണെന്നാണ് എന്‍.സി.സി ഉദ്യോഗസ്ഥരുടെ ഭാഷ്യം. നെഞ്ചില്‍ വലതുഭാഗത്ത് ഒരിഞ്ച് ആഴത്തില്‍ വെടിയേറ്റ പാടും തലക്കുപിന്നില്‍ പരിക്കുമുണ്ട്. ഉച്ചക്ക് രണ്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചെ ങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് എന്‍.സി.സി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചത്. സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ഡി. സാലിയുടെ നേതൃത്വത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പബ്ളിക്ദിന പരേഡിനായുള്ള എന്‍.സി.സി സംഘത്തെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പ് ഇവിടെ നടന്നുവരികയായിരുന്നു.  ഉച്ചഭക്ഷണ സമയത്താണു വെടിയൊച്ച കേട്ടത്. ധനുഷ് കൃഷ്ണയുടെ നെഞ്ചിന്‍്റെ വലതുഭാഗത്താണു വെടിയേറ്റത്. ഉടന്‍ ബേബി മെമ്മോറിയല്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും മരിച്ചു.

സിറ്റി പൊലീസ് കമീഷണറോടും മൊഴിയെടുക്കാനത്തെിയ പൊലീസിനോടും രണ്ടുവിധത്തിലാണ് ബാരക്സ് മേധാവികള്‍ വിശദീകരണം നല്‍കിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോയി ഒറ്റക്ക് തിരിച്ചെ ത്തിയ ധനുഷ് നിലത്തിരുന്ന് റൈഫ്ള്‍ പരിശോധിക്കുന്നതിനിടെ വെടിശബ്ദം കേട്ടതായും ധനുഷ് വീണു കിടക്കുന്നത് കണ്ടെന്നുമാണ് പറഞ്ഞത്. അഞ്ച് ബുള്ളറ്റുകള്‍ നല്‍കിയതില്‍ ധനുഷിന്‍െറ ഒരു ബുള്ളറ്റ് കാണാതായതായി എന്‍.സി.സി ഡെ. കമാന്‍ഡര്‍ കേണല്‍ നന്ദകുമാര്‍ പറഞ്ഞു.

നീളമുള്ള റൈഫ്ളില്‍നിന്ന് സ്വയം വെടിവെക്കണമെങ്കില്‍ കാലുകൊണ്ട് ട്രിഗര്‍ വലിക്കണമെന്നും അതിനുള്ള സാധ്യത കുറവാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാനാണ് അന്വേഷണ ചുമതല.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.