ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിത്വമായ കെ.ആർ. ഗൗരിയമ്മക്ക് ചൊവ്വാഴ്ച 102ാം പിറന്നാൾ. കോവിഡ് ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾ കടന്നുപോവുന്നത്. ഗൗരിയമ്മ റിവേഴ്സ് ക്വാറൻറീനിലായതിനാൽ സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണെന്ന് സഹോദരി ഗോമതിയുടെ പുത്രി പ്രഫ. പി.സി. ബീന ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം ജനാധിപത്യസംരക്ഷണ സമിതി പ്രവർത്തകർ പിറന്നാൾ കേക്കിന് ഓർഡർ നൽകിയിട്ടുണ്ട്. കഴിവതും ഗൗരിയമ്മയുടെ സാന്നിധ്യത്തിൽ മുറിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സാധിച്ചില്ലെങ്കിൽ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീടിന് മുറ്റത്തുവെച്ച് മുറിക്കും -അവർ വ്യക്തമാക്കി.
1919ന് ജൂൈല 17ന് മിഥുനമാസത്തിലെ തിരുവോണം നക്ഷത്രത്തിൽ ചേർത്തല താലൂക്കിലെ അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ.എ. രാമെൻറയും പാർവതിയമ്മയുടെയും പത്തുമക്കളിൽ ഏഴാമതായിട്ടായിരുന്നു ഗൗരിയുടെ ജനനം. പ്രഥമ ഐക്യകേരള മന്ത്രിസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗം കൂടിയാണ് ഗൗരിയമ്മ. ഇടതു-ഐക്യമുന്നണികളിൽ മന്ത്രിയായിരുന്നിട്ടുള്ള അവർ 16,345 ദിവസം നിയമസഭയിൽ അംഗമായിരുന്നുവെന്ന റെക്കോഡിന് ഉടമകൂടിയാണ്.
കഴിഞ്ഞ വർഷം 101ാം പിറന്നാളാഘോഷം ആറാട്ടുവഴി ശക്തി ഓഡിറ്റോയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. പിണറായിയുടെ മുന്നിൽ വെച്ചുതെന്ന സി.പി.എം തന്നെ മുഖ്യമന്ത്രിയാക്കിയില്ലെന്നത് ഉൾപ്പെടെയുള്ള പരിദേവനങ്ങൾ അരമണിക്കൂർ നീണ്ടുനിന്ന മറുപടിപ്രസംഗത്തിൽ ഒരു തപ്പിത്തടവുമില്ലാതെ ഗൗരിയമ്മ അക്കമിട്ട് നിരത്താൻ മറന്നില്ല. രാജൻ ബാബു നേതൃത്വം നൽകുന്ന വിഭാഗം ലയിച്ചിട്ടും ജെ.എസ്.എസിെൻറ എൽ.ഡി.എഫ് പ്രവേശം തെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിയുള്ളപ്പോഴും സാധ്യമായിട്ടില്ല. ഇടതുമുന്നണിയുമായി സഹകരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിൽ ജെ.എസ്.എസിന് പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ പദവിയും ചില കോർപറേഷൻ-ബോർഡുകളിൽ അംഗത്വവും മാത്രമേ ലഭിച്ചിട്ടുള്ളൂ.
2011ൽ പുറത്തിറങ്ങിയ ഗൗരിയമ്മയുടെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പൂർണമായും വിറ്റഴിഞ്ഞ പുസ്തകത്തിെൻറ രണ്ടാം ഭാഗം എഴുതിക്കഴിഞ്ഞ് വർഷങ്ങൾ പിന്നിെട്ടങ്കിലും പ്രസാധകരുമായുള്ള കരാർ സാധ്യമാകാത്തതിനാൽ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.