മോസ്കോ: രണ്ടുവര്‍ഷം മുമ്പ് യുക്രെയ്നില്‍നിന്ന് വേര്‍പെട്ട് റഷ്യയുടെ ഭാഗമായ ക്രീമിയയെ ചൊല്ലി വീണ്ടും ഇരു രാജ്യങ്ങളുടെ കലഹം. ക്രീമിയയിലേക്ക് കഴിഞ്ഞദിവസം രണ്ടുതവണ യുക്രെയ്ന്‍ സൈനികര്‍ അതിക്രമിച്ചു കടന്നൂവെന്ന് റഷ്യ ആരോപിച്ചു. സംഭവത്തില്‍ റഷ്യയുടെ ഇന്‍റലിജന്‍സ് ഏജന്‍സിയായ എഫ്.എസ്.ബിയുടെ ഉദ്യോഗസ്ഥനും സൈനികനും കൊല്ലപ്പെട്ടൂവെന്നും റഷ്യ ആരോപിച്ചു. സംഭവത്തില്‍, യുക്രെയ്നെ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് യുക്രെയ്നിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആരോപണം യുക്രെയ്ന്‍ നിഷേധിച്ചിട്ടുണ്ട്. റഷ്യയുടെ വിമര്‍ശങ്ങളെ ‘അപഹാസ്യം’ എന്നാണ് യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പെറോഷെങ്കോ വിശേഷിപ്പിച്ചത്.
2014ല്‍ ഹിതപരിശോധനയെ തുടര്‍ന്നാണ് ക്രീമിയ റഷ്യയുടെ ഭാഗമായത്. ഇതിനുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. റഷ്യന്‍ സൈന്യം പലതവണ യുക്രെയ്ന്‍ അതിര്‍ത്തി കടന്നതും ഡൊണെറ്റ്സ്ക് പോലുള്ള പല പ്രദേശങ്ങളും വിമതര്‍ പിടിച്ചടക്കിയതുമെല്ലാം വാര്‍ത്തയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ക്രീമിയയിലും ഇപ്പോള്‍ ഇരു രാജ്യങ്ങളും സൈനികനീക്കം ആരംഭിച്ചിരിക്കുന്നത്. ഏതാനും ദിവസം മുമ്പ്, ക്രീമിയയിലേക്ക് കടന്ന യുക്രെയ്ന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ റഷ്യന്‍ സൈന്യം ബന്ധികളാക്കിയിരുന്നു. പിടികൂടിയ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇവരില്‍നിന്ന് വന്‍ സ്ഫോടക ശേഖരവും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, കിഴക്കന്‍ യുക്രെയ്നില്‍ റഷ്യ നടത്തുന്ന വിമത പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനാണ് പുതിയ ആരോപണങ്ങളുമായി രംഗത്തത്തെിയിരിക്കുന്നതെന്ന് പെറോഷെങ്കോ തിരിച്ചടിച്ചു. സോവിയറ്റ് യൂനിയന്‍െറ ഭാഗമായിരുന്ന യുക്രെയ്ന്‍ ആഗസ്റ്റ് 23ന് 25ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. തങ്ങളുടെ ആഘോഷങ്ങളുടെ മാറ്റുകുറക്കാനാണ് റഷ്യയുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.