അബൂദബി: സൗരോര്‍ജം മാത്രം ഉപയോഗിച്ച് ലോകം ചുറ്റിയ സോളാര്‍ ഇംപള്‍സ്-രണ്ട് വിമാനം ഒരു വർഷം നീണ്ട ചരിത്ര ദൗത്യം പൂർത്തിയാക്കി ഭൂമിയിലിറങ്ങി. അബൂദബി അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ ലോകസഞ്ചാരം സോളാര്‍ ഇംപള്‍സ് പൂർത്തിയാക്കിയത്.
"ഭാവി പൂർണമാണ്, നിങ്ങളാണ് ഇനി ഭാവി, ഞങ്ങൾ ദൗത്യം വിജയകരമായി പൂർത്തിയാക്കി, ഇനി ഇത് വ്യാപകമാക്കുക" -പൈലറ്റും സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ ചുമതലക്കാരനുമായ ബെര്‍ട്രാന്‍ഡ് പികാര്‍ഡ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രഖ്യാപിച്ചു. പൈലറ്റും പദ്ധതിയുടെ മറ്റൊരു ചുമതലക്കാരനുമായ ആന്‍ഡ്രേ ബോര്‍ഷെൻ ബെര്‍ഗാണ് ദൗത്യത്തിൽ ബെര്‍ട്രാന്‍ഡ് പികാര്‍ഡിന്‍റെ പങ്കാളി.
2015 മാർച്ചിൽ അബൂദബിയിൽ നിന്ന് പുറപ്പെട്ട് ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്പെയിന്‍, ഈജിപ്ത് രാജ്യങ്ങളിലൂടെയാണ് സോളാർ ഇംപള്‍സ് 16 പാദങ്ങളായി ലോക സഞ്ചരം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ യു.എ.ഇ സമയം 3.29നാണ് വിമാനം ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നിന്നാണ് അവസാന പാദ യാത്ര ആരംഭിച്ചത്. 40000 കിലോമീറ്ററോളം വരുന്ന ലോക സഞ്ചാരം 500 മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. 27000 അടി ഉയർത്തിൽ മണിക്കൂറിൽ 45 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ പറക്കാൻ സാധിക്കുന്ന ഇംപൾസിന് 2.3 ടണ്ണാണ് ഭാരം.
സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാവും പകലും ഇടതടവില്ലാതെ പറന്ന ലോകത്തിലെ ഏക വിമാനം എന്നതടക്കം 19ലധികം റെക്കോര്‍ഡുകൾ തിരുത്തിയാണ് സോളാര്‍ ഇംപള്‍സിന്‍റെ ചരിത്ര യാത്ര. ശാന്ത സമുദ്രത്തിന് മുകളില്‍ രാവും പകലും തുടര്‍ച്ചയായി അഞ്ച് ദിവസങ്ങള്‍ പറന്നതാണ് റെക്കോര്‍ഡുകളില്‍ ഏറ്റവും പ്രധാനം. ജപ്പാനിൽ നിന്ന് അമേരിക്കയിലെ ഹവായിയിലേക്കായിരുന്നു 8,924 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്ര. 10 കോടിയിലേറെ ഡോളറാണ് സോളാര്‍ ഇംപള്‍സിന്‍റെ നിര്‍മാണ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.