ന്യൂഡൽഹി: വാരാണസിയിൽ ഗംഗാ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസിൽ അറസ്റ്റിലായ 14 മുസ്‍ലിം യുവാക്കൾക്ക് വാരാണസി കോടതി ജാമ്യം നിഷേധിച്ചു. പ്രതികൾ ചെയ്തത് ഗൗരവമുള്ളതും ജാമ്യം ലഭിക്കാത്തതുമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകാൻ മതിയായ കാരണങ്ങൾ ഇല്ലെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അമിത് യാദവ് ഉത്തരവിൽ പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
പ്രാദേശിക ബി.ജെ.പി യുവജന വിഭാഗം പ്രവർത്തകനായ രജത് ജയ്സ്‍വാൾ നൽകിയ പരാതിയിൽ വ്യാഴാഴ്ചയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് യുവാക്കൾ ഗംഗ നദിയിലെ ബോട്ടിൽ മാംസം കഴിച്ചുവെന്നും മാലിന്യം നദിയിൽ തള്ളിയെന്നുമാണ് പരാതി. ആരാധനാലയം അശുദ്ധമാക്കുക, മതവികാരം വ്രണപ്പെടുത്തുക, ശത്രുത വളർത്തുക, പൊതു നീരുറവയിലെയോ ജലസംഭരണിയിലെയോ വെള്ളം മലിനമാക്കുക, പൊതുജന ശല്യമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കൂടാതെ ഇവർക്കെതിരെ പണം തട്ടിയതിനും പൊലീസ് കേസെടുത്തതായി പറയുന്നു. നോമ്പ് തുറക്കാനായി ബോട്ട് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പണം തട്ടിയതിന് കേസെടുത്തതെന്നും പറയുന്നു. ഐ.ടി നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വ്യക്തിപരമായ ശത്രുതയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തതെന്നും ഇവരിൽനിന്ന് മാംസം കണ്ടെടുത്തിട്ടില്ലെന്നും അവർ മാസം കഴിക്കുന്ന വിഡിയോയും ഇല്ലെന്നും യുവാക്കളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, യുവാക്കൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും പ്രതിഭാഗത്തിന്റെ വാദങ്ങൾ ശരിയല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.