ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ അഞ്ചാം തലമുറ യുദ്ധവിമാനം എഎംസിഎ(അഡ്വാൻസ്‌ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് ) പ്രൊജക്റ്റ് കടുത്ത പ്രതിസന്ധിയിലേക്ക്. വിമാനത്തിന് കരുത്തുപകരേണ്ട 'എഫ്414' എഞ്ചിനുകളുടെ വില അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക് (ജിഇ) മൂന്നിരട്ടിയോളം വർദ്ധിപ്പിച്ചതാണ് പദ്ധതിക്ക് പുതിയ തിരിച്ചടിയായത്. ഇതോടെ സാങ്കേതിക ചർച്ചകൾ പൂർത്തിയായിട്ടും സാമ്പത്തിക കരാറുകളിൽ ഒപ്പുവെക്കാനാകാതെ ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്.
മുൻപ് ഒരു എഞ്ചിന് 70 മുതൽ 80 കോടി രൂപ വരെയായിരുന്നു കണക്കാക്കിയിരുന്നതെങ്കിൽ, ഇപ്പോൾ ഇതിന്റെ മൂന്നിരട്ടിയാണ് അമേരിക്കൻ കമ്പനി ആവശ്യപ്പെടുന്നത്. കൂടാതെ ഇന്ത്യയിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 6,000 കോടി രൂപ വേറെയും വേണം. പ്രോട്ടോടൈപ്പുകൾക്കായി മാത്രം 15 എഞ്ചിനുകൾ ഉടനടി ആവശ്യമുണ്ട്. ഭാവിയിൽ തേജസ് മാർക്ക്-2 ഉൾപ്പെടെയുള്ള വിമാനങ്ങൾക്കായി 200-ലധികം എഞ്ചിനുകൾ ഇന്ത്യക്ക് വാങ്ങേണ്ടതുണ്ട്. നിലവിൽ വിമാനത്തിന്റെ ഡിസൈൻ ഈ എഞ്ചിന് അനുയോജ്യമായ രീതിയിൽ നിശ്ചയിച്ചു കഴിഞ്ഞതിനാൽ, അവസാന നിമിഷം മറ്റൊരു എഞ്ചിൻ കണ്ടെത്തുക എന്നത് ഇന്ത്യക്ക് അസാധ്യമാണ്. ഈ സാഹചര്യം മുതലെടുത്താണ് ജി.ഇ കമ്പനി സമ്മർദ്ദ തന്ത്രം പ്രയോഗിക്കുന്നത്.
വ്യോമസേനയിൽ യുദ്ധവിമാനങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ പദ്ധതി ഇന്ത്യക്ക് അതീവ നിർണായകമാണ്. നിലവിൽ അനുവദിക്കപ്പെട്ട 42.5 സ്ക്വാഡ്രനുകൾക്ക് പകരം വെറും 29 എണ്ണം മാത്രമാണ് ഇന്ത്യൻ വ്യോമസേനയ്ക്കുള്ളത്. ഇതിനിടെ, അയൽരാജ്യമായ പാകിസ്ഥാൻ ചൈനയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററായ ജെ-35 (ജെ-35) സ്വന്തമാക്കാൻ ഒരുങ്ങുന്നതും ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ഇന്ത്യക്ക്, പുതിയ എഞ്ചിൻ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.