ഭ്രൂണം വളരുന്നത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിൽ, ഗര്‍ഭഛിദ്രം വേണോ എന്ന് അവർക്ക് തീരുമാനിക്കാം -സുപ്രീം കോടതി

ന്യൂഡൽഹി: ഗർഭം ധരിച്ച് 20-24 ആഴ്ചക്കുള്ളിൽ സുരക്ഷിതവും നിയമാനുസൃതവുമായ ഗർഭഛിദ്രത്തിന് സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ വിവാഹിതരെന്നോ അവിവാഹിതരെന്നോ വേർതിരിവില്ല.

ഭ്രൂണം വളരുന്നത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. ഗര്‍ഭഛിദ്രം നടത്തണോ എന്നു തീരുമാനിക്കാനുള്ള അവകാശവും അവര്‍ക്കാണ്. നിയമാനുസൃതം വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നതിലൂടെ ഗര്‍ഭംധരിക്കുന്ന സ്ത്രീകളെ ഗര്‍ഭഛിദ്ര നിയമത്തില്‍നിന്ന് ഒഴിവാക്കുന്നത് ഭരണഘടനവിരുദ്ധമാണ്. ആഗ്രഹമില്ലാതെ നടന്ന ഗര്‍ഭധാരണം പൂര്‍ണ കാലയളവില്‍ തുടരണമെന്ന് ഭരണകൂടത്തിന് സ്ത്രീയെ നിര്‍ബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

നിയമാനുസൃത ഗര്‍ഭഛിദ്രത്തിന് യുവതികള്‍ക്ക് കുടുംബത്തില്‍ നിന്നുള്ള അനുമതി ആവശ്യമില്ല. ഡോക്ടര്‍മാര്‍ രേഖകളും കോടതി അനുമതിയും ആവശ്യപ്പെട്ട് തടസ്സം നില്‍ക്കരുത്. ഗര്‍ഭഛിദ്ര നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണോ എന്നു മാത്രം പരിശോധിച്ചാല്‍ മതി.

ഗര്‍ഭഛിദ്ര നിരോധന നിയമത്തിന്‍റെ വകുപ്പ് മൂന്ന്-ബി വിവാഹിതരായ വനിതകള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്ന തരത്തില്‍ വ്യാഖ്യാനിച്ചാൽ, വൈവാഹിക ലൈംഗികബന്ധം മാത്രമേ പാടുള്ളൂ എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടായി അതു മാറും. ഇത് ഭരണഘടനപരമായി നിലനില്‍ക്കുന്നതല്ല. തുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14ാം വകുപ്പിന്‍റെ ലംഘനമാണ്. വിവാഹിതരായ വനിതകള്‍ക്കും അവിവാഹിതര്‍ക്കും ഇടയിലുള്ള വേര്‍തിരിവ് നിലനില്‍ക്കില്ല.

2021ലെ ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതി വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളെ വേര്‍തിരിച്ച് കാണുന്നില്ല. 2021ലെ ഗര്‍ഭഛിദ്ര നിരോധന നിയമത്തിന്‍റെ മൂന്നാം വകുപ്പിലെ സെക്ഷന്‍-ബിയില്‍ വരുത്തിയ ഭേദഗതി പ്രകാരം ഭര്‍ത്താവിന് പകരം പങ്കാളി എന്ന വാക്ക് ചേര്‍ത്തിരുന്നു. ഇതിന്‍റെ അര്‍ഥം അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് തുല്യ അവകാശമുണ്ടെന്നാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രത്തിലൂടെ പ്രതിദിനം രാജ്യത്ത് എട്ട് വനിതകള്‍ മരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ദരിദ്രകുടുംബങ്ങളിലെ അവിവാഹിതരായ വനിതകള്‍ അസാധാരണ സാഹചര്യങ്ങളില്‍ ഗര്‍ഭിണികളാകുമ്പോള്‍ നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ സംവിധാനങ്ങളെയാണ് ഗര്‍ഭഛിദ്രം നടത്താന്‍ ആശ്രയിക്കുന്നത്. അതിനാലാണ് 2021ല്‍ നിയമത്തില്‍ ഭേദഗതി വരുത്തി പങ്കാളി (പാര്‍ട്ട്ണര്‍) എന്ന വാക്കുകൂടി ഉള്‍പ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കി. 23 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് 25കാരിയായ അവിവാഹിത നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി. 2003ലെ ഗര്‍ഭഛിദ്ര നിയമത്തില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തില്‍നിന്ന് ഗര്‍ഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ ഹരജി ഡൽഹി ഹൈകോടതി തള്ളിയിരുന്നു.

പങ്കാളി വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്നും അതിനാൽ ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്നുമാവശ്യപ്പെട്ടാണ് യുവതി കോടതികളെ സമീപിച്ചത്. ഇവർക്ക് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്താനുള്ള സൗകര്യം ഒരുക്കാനും സുപ്രീംകോടതി നിര്‍ദേശം നൽകി.

ദാമ്പത്യ ജീവിതത്തിലെ നിർബന്ധിത ലൈംഗികബന്ധവും ബലാത്സംഗം -സുപ്രീംകോടതി

ന്യൂഡല്‍ഹി: ദാമ്പത്യജീവിതത്തിൽ ഭർത്താവിൽനിന്നുള്ള ലൈംഗികാതിക്രമവും ബലാത്സംഗമായി കണക്കാക്കുമെന്ന് ഗർഭഛിദ്ര കേസിൽ വിധി പറയവെ സുപ്രീംകോടതി വ്യക്തമാക്കി. ബലാത്സംഗം എന്ന വാക്കിന്‍റെ അര്‍ഥംതന്നെ സ്ത്രീയുടെ അനുമതിയില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്. ഇത്തരത്തിൽ ഗർഭിണികളാക്കുന്നവർക്കും ഗർഭഛിദ്രം നടത്താനുള്ള അവകാശമുണ്ട്. വീടുകള്‍ക്കുള്ളില്‍ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇത് ബലാത്സംഗം ആയി കണക്കാക്കാവുന്നതാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. വീടുകള്‍ക്കുള്ളില്‍ നടക്കുന്ന ഇത്തരം പീഡനങ്ങള്‍ക്കെതിരെ നിലവില്‍ രാജ്യത്തുള്ള നിയമങ്ങളില്‍തന്നെ വ്യവസ്ഥകളുണ്ടെന്നും കോടതി വ്യക്തമാക്കി.

'ഗർഭഛിദ്രം: കൗമാരക്കാരുടെ വ്യക്തിഗതവിവരങ്ങൾ ഡോക്ടർ പൊലീസിന് നൽകേണ്ടതില്ല'

ന്യൂഡൽഹി: ഗര്‍ഭഛിദ്രത്തിനായി സമീപിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെക്കുറിച്ച് ഡോക്ടര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇവരുടെ പേരോ തിരിച്ചറിയാന്‍ സാധിക്കുന്ന വിവരങ്ങളോ നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി. അവിവാഹിതകളുടെ ഗര്‍ഭഛിദ്രം സംബന്ധിച്ച കേസിലെ വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലൈംഗികാതിക്രമ ഇരകളുടെ വിവരങ്ങള്‍ പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് പ്രകാരം പൊലീസിന് കൈമാറാതിരിക്കല്‍ കുറ്റകരമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ പോക്‌സോ നിയമത്തോടൊപ്പം മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമവും ചേര്‍ത്ത് വായിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റകരമാണെങ്കിലും പ്രായപൂര്‍ത്തിയാവാത്തവരും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണികളാവുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഗര്‍ഭിണികളാവുന്നവര്‍ മാതാപിതാക്കളോ രക്ഷിതാക്കളോ അറിയാതിരിക്കാന്‍ ശ്രമിക്കും. അറിഞ്ഞു കഴിഞ്ഞാല്‍ തന്നെ കുട്ടിയും മാതാപിതാക്കളും വിവരം പൊലീസില്‍ അറിയിക്കുന്നതിലും വിമുഖത കാണിക്കും. മാനഹാനി ഭയന്ന് അവര്‍ നിയമനടപടികളില്‍നിന്ന് അകന്നുനില്‍ക്കും. അംഗീകാരമില്ലാത്ത ഡോക്ടർമാരുടെ അരികില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനായി സമീപിക്കുകയും ചെയ്യുന്നതുവഴി അപകടങ്ങള്‍ക്ക് വഴിവെക്കും.

ഇതെല്ലാം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശം തടയും. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ ഇരകളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍നിന്ന് ഒഴിവാക്കുന്നത് ഈ പ്രശ്‌നം ഇല്ലാതാക്കുമെന്നും കോടതി പറഞ്ഞു. 

Tags:    
News Summary - Unmarried Women Also Entitled To Safe & Legal Abortion, Marital Rape Is Rape: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.