രൂപേഷിനെതിരെ യു.എ.പി.എ പുനഃസ്ഥാപിക്കണം, സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് യു.എ.പി.എ ചുമത്തിയിരുന്നത്

ന്യൂഡല്‍ഹി: മാവോവാദി നേതാവ് രൂപേഷിനെതിരായ കേസുകളിൽ യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമം) എടുത്തുകളഞ്ഞ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ യു.എ.പി.എ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹരജി ഫയല്‍ചെയ്തിരിക്കുന്നത്. കേസുകളുടെ മെറിറ്റിന്‍റെ അടിസ്ഥാനത്തിലല്ല ഹൈകോടതി നടപടിയെന്നും ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് 2013ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014-ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നത്.

എന്നാല്‍ യു.എ.പി.എ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹരജിയില്‍ ഹൈകോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു.

Tags:    
News Summary - UAPA should be reinstated against Roopesh; state government in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.