ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളിലാണ് പോളിങ് ആരംഭിച്ചത്.
ബിഹാർ-എട്ട്, ഹരിയാനയിലെ ആകെ പത്തുസീറ്റുകൾ, ജമ്മു കശ്മീർ-ഒന്ന്, ഝാർഖണ്ഡ്-നാല്, ഒഡിഷ-ആറ്, യു.പി-14, പശ്ചിമ ബംഗാൾ-എട്ട് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക. 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ മുൻ മുഖ്യമന്ത്രിമാരായ മനോഹർലാൽ ഖട്ടജറും മെഹ്ബൂബ മുഫ്തിയും ഉൾപ്പെടുന്നു.
അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ 20 സ്ഥാനാർഥികളുണ്ട്. നേരത്തെ, മേയ് ഏഴിന് നിശ്ചയിച്ച അനന്ത്നാഗിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
യു.പിയിലെ 14 മണ്ഡലങ്ങളിൽ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ അഅ്സംഗഢിലും ലാൽഗഞ്ചിലും ഇൻഡ്യക്ക് സാധ്യത. ഏറ്റവുമധികം മത്സരാർഥികൾ യു.പിയിലാണ്. 470 പേർ. സുൽത്താൻപൂരിൽ കേന്ദ്ര മന്ത്രി മനേക ഗാന്ധിയും അഅ്സംഗഢിൽ എസ്.പിയുടെ ധർമേന്ദ്ര യാദവും ജയമുറപ്പിച്ചിരിക്കുകയാണ്.
ഭോജ്പൂരി ഗായകൻ ദിനേശ് ലാൽ ആണിവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി. പ്രതാപ്ഗഢ്, ഫുൽപൂർ, അലഹാബാദ്, അംബേദ്കർ നഗർ, ശ്രാവസ്ഥി, ദുമരിയാഗഞ്ച്, ബസ്തി, സന്ത് കബീർ നഗർ, ജോൻപൂർ, മച്‍ലിശഹർ, ഭദോയ് എന്നിവയാണ് മറ്റു മണ്ഡലങ്ങൾ.
ഏഴാമത്തെയും അവസാനത്തെയുമായ ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനാണ്. ജൂൺ നാലിനാണ് എല്ലായിടത്തേയും വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.