കടമെടുക്കാനുള്ള തീരുമാനം; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: 14 ലക്ഷം കോടിയിലധികം രൂപ കടമെടുക്കാനുള്ള ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദുരിതാശ്വാസം നൽകുന്നതിനുപകരം സർക്കാർ ജനങ്ങളെ കടത്തിൽ മുക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 14.13 ലക്ഷം കോടി രൂപ കടം വാങ്ങാൻ തീരുമാനിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി എന്നിവയുടെ ഭാരം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എക്സിൽ എഴുതിയ കുറിപ്പിൽ അവർ പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം 2014 വരെയുള്ള 67 വർഷത്തിനിടെ രാജ്യത്തിന്റെ മൊത്തം കടം 55 ലക്ഷം കോടി രൂപയായിരുന്നെന്നും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നരേന്ദ്ര മോദി സർക്കാർ അത് 205 ലക്ഷം കോടി രൂപയായി ഉയർത്തിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ 150 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ കടമെടുത്തത്. ഇപ്പോൾ, കേന്ദ്രം കടമെടുക്കാൻ ഒരുങ്ങുമ്പോൾ, കഴിഞ്ഞ 10 വർഷമായി തൊഴിലില്ലായ്മയുടെയും പണപ്പെരുപ്പത്തിൻ്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഭാരം വർധിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി സർക്കാർ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് പകരം അവരെ കടക്കെണിയിൽ മുക്കിയത് എന്തിനാണെന്ന ചോദ്യം ഉയരുന്നു. രാജ്യത്തെ ഓരോ പൗരനും ഇന്ന് ശരാശരി ഒന്നര ലക്ഷം രൂപ കടമുണ്ട്. രാഷ്ട്രനിർമ്മാണത്തിന്റെ ഏത് വശത്തിനാണ് ഈ പണം ഉപയോഗിച്ചത്?

“കർഷകരുടെ വരുമാനം ഇരട്ടിയായോ? സ്കൂളുകളും ആശുപത്രികളും മുഖം മിനുക്കിയിട്ടുണ്ടോ. വലിയ ഫാക്ടറികളും വ്യവസായശാലകളും സ്ഥാപിച്ചിട്ടുണ്ടോ.

ആർക്കുവേണ്ടിയാണ് പണം ചെലവഴിച്ചത്. എത്ര പണം എഴുതിത്തള്ളി. ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളാൻ എത്ര പണം ചെലവഴിച്ചെന്നും പ്രലയങ്ക ഗാന്ധി ചോദിച്ചു. 

Tags:    
News Summary - the decision to borrow; Priyanka Gandhi strongly criticized the central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.