നവംബർ 15 മുതൽ ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം നിർബന്ധം; മൂന്ന് സെറ്റിന് വർഷം 6000 രൂപ

ചെന്നൈ: തമിഴ്നാട്ടിലെ ടാസ്മാക് ചില്ലറ വിൽപന ശാലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നവംബർ 15 മുതൽ യൂണിഫോം നിർബന്ധം. സൂപ്പർവൈസർമാർ, വിൽപനക്കാർ, അസിസ്റ്റന്റ് വിൽപനക്കാർ എന്നിവർ ജോലി സമയത്ത് നിശ്ചിത യൂണിഫോം ധരിക്കണമെന്നാണ് ടാസ്മാക് മാനേജ്മെന്റിന്റെ നിർദേശം.

സൂപ്പർവൈസർമാർക്ക് ഇളംനീല ഷർട്ടും നേവി ബ്ലൂ ട്രൗസറും ആയിരിക്കും യൂണിഫോം. വിൽപനക്കാരും അസിസ്റ്റന്റ് വിൽപനക്കാരും ഇളം തവിട്ട് നിറത്തിലുള്ള ഷർട്ടും ഇരുണ്ട ചാരനിറത്തിലുള്ള ട്രൗസറും ധരിക്കണം. യൂണിഫോമിന്റെ ഇടത് നെഞ്ചുഭാഗത്ത് ടാസ്മാകിന്റെ ഔദ്യോഗിക ചിഹ്നം ഉൾപ്പെടുത്തും. ഓരോ ജീവനക്കാരനും വർഷത്തിൽ മൂന്ന് സെറ്റ് യൂണിഫോമിനായി 6,000 രൂപ നൽകും. ഒരു സെറ്റിന് 2000 രൂപ എന്ന കണക്കിലാണ് തുക.

നവംബർ പകുതി മുതൽ നിർബന്ധമായും യൂണിഫോം ധരിക്കണമെന്നും അലവൻസ് വാങ്ങിയ ശേഷം യൂണിഫോം ധരിക്കാത്ത ജീവനക്കാർ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. എല്ലാ സീനിയർ റീജിയനൽ മാനേജർമാർക്കും ജില്ലാ മാനേജർമാർക്കും ഇതുസംബന്ധിച്ച് സർക്കുലർ അയച്ചു.

സംസ്ഥാനത്തുടനീളം ജീവനക്കാരുടെ അളവെടുക്കൽ, യൂണിഫോം ​തയ്ക്കൽ, വിതരണം തുടങ്ങിയവ നേരിട്ട് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് യൂണിഫോം അലവൻസ് നൽകാൻ തീരുമാനിച്ചതെന്ന് ടാസ്മാക് അറിയിച്ചു.

2026 നവംബർ 15 മുതൽ ജോലി സമയത്ത് എല്ലാ ടാസ്മാക് റീട്ടെയിൽ ഔട്ട്ലെറ്റ് ജീവനക്കാർക്കും യൂണിഫോം നിർബന്ധമായിരിക്കും. സംസ്ഥാനത്ത് മദ്യത്തിന്റെ മൊത്ത, ചില്ലറ വിൽപന കൈകാര്യം ചെയ്യാൻ അധികാരമുള്ള സംസ്ഥാന കോർപറേഷനാണ് ടാസ്മാക്. തമിഴ്നാട്ടിൽ ടാസ്മാകിന് 4048 റീട്ടെയിൽ ഔട്ട്ലെറ്റുകളും 22,877 ജീവനക്കാരുമുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ 50,845 കോടി രൂപയാണ് സ്ഥാപനത്തിന്റെ വരുമാനം.

Tags:    
News Summary - TASMAC Staff Uniform From November 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.