നിയന്ത്രണംവിട്ട ബി.എം.ഡബ്ല്യു മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിച്ചു; മുംബൈയിൽ മൂന്നു പേർക്ക് ദാരുണാന്ത്യം
മുംബൈ: അതിവേഗതയിലെത്തിയ ആഡംബര കാർ മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ച മുംബൈ കോസ്റ്റൽ റോഡിലാണ് അപകടം. ഷനയ് ഗജ്ജൽ (21), ധൈര്യ ദർശൻ സേത് (17), ആദിത്യ ജകാസ്നിയ (19) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ നടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗുരുതര പരിക്കുകളോടെ ട്രോമാ വാർഡിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്.
മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലി ഭാഗത്തേക്ക് അതിവേഗതയിൽ വരികയായിരുന്ന കറുത്ത നിറത്തിലുള്ള ബി.എം.ഡബ്ല്യു കാർ നിയന്ത്രണം വിട്ട് റോഡിന്റെ ഭിത്തിയിലിടിച്ച ശേഷം പാലത്തിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 75 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞുവീഴുന്നത് വിഡിയോയിൽ കാണാം. കാർ പാർക്കിങ് ജോലികൾ നടന്നിരുന്ന ഭാഗത്തേക്കാണ് വാഹനം പതിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും മേൽഭാഗം അമർന്നുപോകുകയും ചെയ്തു.
പുലർച്ച 5:20ഓടെയാണ് കോസ്റ്റൽ റോഡ് കൺട്രോൾ റൂമിന് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഉടൻ ന്നെ നാല് പേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പാലത്തിലുണ്ടായിരുന്ന ഒരു സൈൻബോർഡും തകർത്താണ് കാർ താഴേക്ക് പതിച്ചത്. അപകടത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.