സ്വയം തിരുത്താൻ സുപ്രീംകോടതി; കരുതൽ മേഖലയിൽ സമ്പൂർണ വിലക്ക് സാധ്യമല്ല

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള കരുതൽ മേഖലയിൽ(ബഫർ സോൺ) നിർമാണം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് സമ്പൂർണ വിലക്ക് സാധ്യമല്ലെന്നും ഖനന നിരോധനമാണ് ഉദ്ദേശിച്ചതെന്നും സുപ്രീംകോടതി. ഈ മേഖലയിൽ നിയന്ത്രിക്കേണ്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും, അനുവദിക്കേണ്ടവ അനുവദിക്കുകയും വേണം. പരിസ്ഥിതിക്കൊപ്പം തന്നെ മനുഷ്യരുടെ ജീവിതം കൂടി പരിഗണിക്കണം. വിനോദസഞ്ചാരമടക്കമുള്ള അവരുടെ ജീവനോപാധികളിൽ നിയന്ത്രണമേർപ്പെടുത്താനാവില്ലെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി വിധിയിലെ വൈരുധ്യങ്ങളും നിർദേശങ്ങളിലെ അപ്രായോഗികതയും കേന്ദ്ര സർക്കാർ അഭിഭാഷകയും അമിക്കസ് ക്യൂറിയും ചൂണ്ടിക്കാട്ടിയപ്പോൾ അവ ശരിവെച്ച ബെഞ്ച്, വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതൽ മേഖല നിര്‍ബന്ധമാക്കിയ 2022 ജൂണ്‍ മൂന്നിലെ ഉത്തരവിലെ വിവാദ നിർദേശങ്ങൾ തിരുത്തുമെന്ന സൂചനയാണ് നൽകുന്നത്.

ഖനനംപോലുള്ള പ്രവര്‍ത്തനങ്ങൾ തടയുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, നിര്‍മാണമടക്കമുള്ളവക്ക് ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ല. കരുതൽ മേഖല നിശ്ചയിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ പഠനം നടന്നിട്ടുണ്ടോയെന്നും ഈ മേഖലകളിൽ ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയുണ്ടോയെന്നും സുപ്രീംകോടതി ആരാഞ്ഞു. മണൽ നീക്കുന്ന പ്രവൃത്തികൾ ഉണ്ടായില്ലെങ്കിൽ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന പെരിയാർവാലി സംരക്ഷണ സമിതിയുടെ വാദത്തോടും കോടതി യോജിച്ചു.

ഓസ്‌കര്‍ നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്‌സി’ന്റെ കഥപറഞ്ഞ് തദ്ദേശവാസികളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ വനസംരക്ഷണം സാധ്യമാകൂ എന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചു. കരുതൽ മേഖലയിൽ സമ്പൂര്‍ണ നിയന്ത്രണം വന്നാൽ മുതുമല ദേശീയോദ്യാനത്തിലെ മൃതപ്രായനായ കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരുടെ ജീവിതം പ്രതിസന്ധിയിലാകും. അതിനാൽ കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്കും മറ്റു മേഖലകള്‍ക്കും ഇളവനുവദിക്കണമെന്ന് ഭാട്ടി വാദിച്ചു.

കരുതൽ മേഖലയിലെ സമ്പൂർണ നിയന്ത്രണം ഇവിടെയുള്ള ജനജീവിതം നിശ്ചലമാക്കിയെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി കെ. പരമേശ്വറും ബോധിപ്പിച്ചു. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ കരുതൽ മേഖല വിധി നടപ്പാക്കുന്നതിൽ ഇളവ് അനുവദിക്കണമെന്ന നിലപാടെടുത്ത കേരളം വ്യാഴാഴ്ച തങ്ങളുടെ വാദമുന്നയിക്കും. 

Tags:    
News Summary - supremecourt on bufferzone case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.