വി.സിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.എച്ച്‌.യുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭം

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുന്നു. വിസി ഗിരീഷ് ചന്ദ്ര ത്രിപാതിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ പ്രതിഷേധവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുകയാണ്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ പ്രക്ഷോഭത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ ലാത്തിചാര്‍ജ് രാജ്യ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പൊലീസ് ലാത്തി ചാര്‍ജിനെ ന്യായീകരിച്ചും, വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെ തള്ളിയുമുള്ള വിസിയുടെ പ്രതികരണം പ്രതിഷേധം ശക്തമാക്കി.

അതിനിടെയാണ് വിസിയെ ഡല്‍ഹിയിലേക്ക് വിളിച്ച് എംഎച്ച്ആര്‍ഡി വിശദീകരണം തേടിയെന്നും അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വിസിക്ക് വീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയുട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലാണെന്നാണ് വിസിയുടെ വാദം.

സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നാല് ആഴ്ചക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ഉത്തര്‍പ്രദേശ് ഡിജിപി, വിസി എന്നിവര്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.

Tags:    
News Summary - Student agitation at BHU to VC out-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.