60,000 രൂപയുടെ പഷ്മീന ഷാളുകൾ കാണാതായി; തപാൽ വകുപ്പ് 1.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

ന്യൂഡൽഹി: ഉപഭോക്താവിന് അയക്കാൻ ഏൽപ്പിച്ച വിലപിടിപ്പുള്ള പാഴ്സൽ നഷ്ടപ്പെടുത്തിയ സംഭവത്തിൽ തപാൽ വകുപ്പിന് കനത്ത തിരിച്ചടി. 60,000 രൂപ വിലവരുന്ന മൂന്ന് പഷ്മീന ഷാളുകൾ അടങ്ങിയ പാഴ്സൽ ഡെലിവറി ചെയ്യുന്നതിൽ പരാജയപ്പെട്ട തപാൽ വകുപ്പിന് വീഴ്ച പറ്റിയതായി ബാരാമുല്ല ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി പ്രസ്താവിച്ചു. തുടർന്ന് പരാതിക്കാരിക്ക് ആകെ 1.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

'ഒലിവ് കോച്ചർ' എന്ന സ്ഥാപനത്തിന്റെ ഉടമയായ മെഹ്വിഷ് അഷ്റഫ് ആണ് തപാൽ വകുപ്പിനെതിരെ പരാതി നൽകിയത്. തന്റെ ഉപഭോക്താവിന് അയക്കാനായി 60,000 രൂപ വിലവരുന്ന മൂന്ന് പഷ്മീന ഷാളുകൾ അടങ്ങിയ പാഴ്സൽ ഇവർ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വഴി ബുക്ക് ചെയ്തിരുന്നു. എന്നാൽ ഈ പാഴ്സൽ സ്വീകർത്താവിന് ലഭിച്ചില്ലെന്ന് മാത്രമല്ല, യാത്രക്കിടയിൽ എവിടെയോ വെച്ച് കാണാതാവുകയും ചെയ്തു. പാഴ്സൽ കണ്ടെത്താനോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകാനോ ആവശ്യപ്പെട്ട് മെഹ്വിഷ് പലതവണ തപാൽ അധികൃതരെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് ഇവർ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

എന്നാൽ, പാഴ്സലിനുള്ളിൽ എന്താണെന്നോ അതിന്റെ മൂല്യം എത്രയെന്നോ ബുക്കിങ് സമയത്ത് കൃത്യമായി പ്രഖ്യാപിച്ചിരുന്നില്ലെന്നും, പാഴ്സലിന് ഇൻഷുറൻസ് എടുത്തിട്ടില്ലെന്നും കാണിച്ച് തപാൽ വകുപ്പ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. കൂടാതെ, ട്രാൻസിറ്റ് സമയത്ത് പാഴ്സലുകൾക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്കോ കേടുപാടുകൾക്കോ പോസ്റ്റ് ഓഫീസിന് നിയമപരമായ ബാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന 1898ലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റിലെ സെക്ഷൻ 6 ചൂണ്ടിക്കാണിച്ചാണ് തപാൽ വകുപ്പ് പ്രതിരോധിക്കാൻ ശ്രമിച്ചത്.

തപാൽ വകുപ്പിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ കമ്മീഷൻ, സമാനമായ ഒരു കേസിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മുമ്പ് പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാണിച്ചു. 'സ്പീഡ് പോസ്റ്റ്' പോലുള്ള പണം നൽകി ഉപയോഗിക്കുന്ന തപാൽ സേവനങ്ങളിൽ, ഏൽപ്പിച്ച സാധനങ്ങൾ കൃത്യമായി എത്തിക്കുന്നതിൽ പരാജയപ്പെടുന്നത് സേവനത്തിലെ പോരായ്മയായി കണക്കാക്കുമെന്നും അതിന് തപാൽ വകുപ്പ് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.

കൂടാതെ തപാൽ വകുപ്പിന്റെ സ്വന്തം രേഖകളിൽ തന്നെ പാഴ്സൽ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബുക്കിങ് രസീത് പ്രകാരം പാഴ്സലിന് 10,510 ഗ്രാം തൂക്കമുണ്ടായിരുന്നു. പാഴ്സൽ സുരക്ഷിതമായി ഉപഭോക്താവിന് എത്തിച്ചു നൽകാൻ തപാൽ വകുപ്പിന് നിയമപരമായ ബാധ്യതയുണ്ടായിരുന്നുവെന്നും കോടതി ഓർമിപ്പിച്ചു.

ആകെ തുകയായ 1,20,000 രൂപ 30 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണം. ഈ സമയപരിധിക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ, തുക പൂർണ്ണമായി നൽകിത്തീർക്കുന്നതുവരെ വർഷത്തിൽ ആറ് ശതമാനം പലിശ നിരക്കിൽ തപാൽ വകുപ്പ് പിഴയൊടുക്കേണ്ടി വരുമെന്നും ബാരാമുല്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 

Tags:    
News Summary - Rs 1.2 lakh penalty on postal department for losing customer’s Pashmina shawls parcel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.